ശ്ലോകപരിചയം
ശ്ലോകം 19:
മുട്ടിക്കൂടീട്ടു നിന്‍ കാല്‍ത്തളിരിണ പണിയു-
ന്നോര്‍ക്കു കാര്യങ്ങളെല്ലാം
മുട്ടി ക്രൂരാധി ചേരുന്നതിനുടനിടയായ്-
ത്തീരുമോ ചാരുമൂര്‍ത്തേ
തട്ടിത്താപാഗ്നി ചുട്ടുള്ളൊരുഹൃദയമൊടും
ശ്രീപതേ ഞാന്‍ ഭവല്‍ക്കാല്‍-
ത്തട്ടില്‍ത്താനേ കിടക്കും കരുണ തവ കിട-
യ്ക്കാതെ മാറില്ല തെല്ലും
കവി / കൃതി: പന്തളം കേരളവര്‍മ്മയുടെ ലക്ഷ്മീശദശകത്തില്‍ നിന്നും
വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം
---/-v-/-(യതി)vv/vvv/v-(യതി)-/v--/v--
v ലഘു, - ഗുരു
വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ
അർത്ഥം:
ശ്രീപതേ (അല്ലയോ ശ്രീപതേ; മഹാലക്ഷ്മിയുടെ പതിയായ വിഷ്ണുഭഗവാനേ) മുട്ടിക്കൂടീട്ടു (അടുത്തുകൂടീട്ട്) നിന്‍ കാല്‍ത്തളിരിണ (കാലുകളാകുന്ന തളിരിന്‍റെ ജോഡി - പാദയുഗ്മം) പണിയുന്നോര്‍ക്കു (സേവിക്കുന്നവര്‍ക്ക്) കാര്യങ്ങളെല്ലാം മുട്ടി (ഒരു കാര്യവും നടക്കാതെ) ക്രൂരാധി (വല്ലാത്ത വിഷമം ) ചേരുന്നതിന് (ഉണ്ടാകുവാന്‍) ഉടന്‍ ഇടയായ് തീരുമോ (സാദ്ധ്യതയുണ്ടോ; ഇല്ല എന്ന് ധ്വനി) ചാരുമൂര്‍ത്തേ (സുന്ദരനായ ഭഗവാനേ). തട്ടിത്താപാഗ്നി ചുട്ടുള്ളൊരു (താപം ചൂട് എന്നും ദുഃഖം എന്നും (മേഘദൂതം സന്തപ്താനാം - ചൂടു തട്ടിയവര്‍ക്ക് എന്നും ദുഃഖിക്കുന്നവര്‍ക്ക് എന്നും) വിഗ്രഹിക്കുമ്പോള്‍ - ചൂടുള്ള തീ എന്നും ദുഃഖത്തിന്‍റെ ചൂട് എന്നും - അത് തട്ടി ദഹിക്കുന്ന) ഹൃദയമൊടും (ഹൃദയത്തോടെ) ഞാന്‍ ഭവല്‍ക്കാല്‍ത്തട്ടിത്താനേ കിടക്കും (താനേ - ഒറ്റയ്ക്ക് എന്നും അവിടെത്തന്നെ എന്നും. താപവും താനേയും രണ്ടും ധ്വന്യാത്മകമാണ് - ഞാന്‍ ഭവാന്റെ കാല്‍ക്കല്‍ തന്നെ കിടക്കും) തവ കരുണ കിടയ്ക്കാതെ (ഭവാന്റെ കരുണ ലഭിക്കാതെ) മാറില്ല തെല്ലും (മാറിപ്പോവില്ല)
സാരാര്‍ത്ഥം:
വിഷ്ണുഭഗവാനേ, നിന്റെ അടുത്തു വന്ന് സേവിക്കുന്നവര്‍ക്ക് ഒരു കാര്യവും നടക്കാതെയായി വല്ലാത്ത വിഷമം ഒന്നും വരില്ല (ഇത് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ എനിക്ക് വിഷമങ്ങള്‍ ഉണ്ട്. അതു മാറ്റാന്‍). ഭഗവാന്‍ കനിയുന്നതുവരെ, വിഷമിക്കുന്ന ഹൃദയത്തോടെ, ഞാന്‍ ഭവാന്റെ കാല്‍ക്കല്‍ തന്നെ കിടക്കും.
ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ട്ടി)
കലാശപ്രാസം: പല പാദങ്ങളിലും അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത് ശ്രദ്ധിക്കുക
തീരുമോ ചാരുമൂര്‍ത്തേ, മാറില്ല തെല്ലും
അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്):
മുട്ടി/ക്കൂടീട്ടു , തളിരിണ/പണിയു, നുടനിടയായ്, ത്തട്ടില്‍ ത്താനേ, കിടക്കും കരുണ തവ കിടയ്ക്കാതെ