Tuesday, July 28, 2020

ശ്ലോകപരിചയം: ശ്ലോകം 13

ശ്ലോകപരിചയം

ശ്ലോകം 13:
അബ്ദാർദ്ധേന ഹരിം പ്രസന്നമകരോ-
ദൌത്താനപാദിശ്ശിശുഃ
സപ്താഹേന നൃപഃ പരീക്ഷിദബലാ
യാമാർദ്ധതഃ പിംഗളാ
ഖട്വാംഗോ ഘടികാദ്വയേന നവതി-
പ്രായോപി തന്ന വ്യഥേ
തം കാരുണ്യനിധിം പ്രപദ്യ ശരണം
ശേഷായുഷാ തോഷയേ

കവി / കൃതി:
ചേലപ്പറമ്പ്  നമ്പൂതിരിയുടെ മുക്തകം
(സ്വതവേ ലൌകികജീവിതത്തില്‍ മുഴുകി നടന്നിരുന്ന ചേലപ്പറമ്പിനോട് ആരോ  "ഇനിയെങ്കിലും ഈശ്വരാരാധന ആയിക്കൂടേ" എന്ന് ചോദിച്ചതിനു മറുപടിയായി ഈ ശ്ലോകം എഴുതിച്ചൊല്ലിയതാണത്രേ)

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

---/vv-/v-v/vv-/(യതി)--v/--v/-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ


അർത്ഥം:
i) അബ്ദാർദ്ധേന (അബ്ദത്തിന്റെ പകുതികൊണ്ട് = പാതിവര്‍ഷം കൊണ്ട്) ഔത്താനപാദി ശ്ശിശുഃ (ഉത്താനാപാദന്റെ ഉണ്ണി = ധ്രുവന്‍),
ii) സപ്താഹേന (ഏഴുദിവസം കൊണ്ട്) നൃപഃ (രാജാവ്) പരീക്ഷിത് 
iii) അബലാ പിംഗള (സ്ത്രീയായ പിംഗള) യാമാർദ്ധതഃ (യാമത്തിന്റെ പകുതികൊണ്ടും)
iv) ഖട്വാംഗോ (ഖട്വാംഗന്‍)  ഘടികാദ്വയേന (രണ്ട് ഘടിക കൊണ്ടും)

(ഇവരൊക്കെ)

ഹരിം (ഹരിയെ) പ്രസന്നം അകരോത് (പ്രസന്നനാക്കി)

(അത് അറിയുന്നതുകൊണ്ട്)

നവതി (90) പ്രായ അപി (വയസ്സായി എന്നാലും) തത് (അത്; അതിനാല്‍ ) ന വ്യഥേ (വിഷമിക്കുന്നില്ല)

തം (ആ) കാരുണ്യനിധിം (കരുണാനിധിയെ) ശരണം പ്രപദ്യ (ശരണം പ്രാപിച്ച്)  ശേഷായുഷാ (ശേഷിച്ചിട്ടുള്ള ആയുസ്സുകൊണ്ട്) തോഷയേ (സന്തോഷിപ്പിക്കാം)

സാരാര്‍ത്ഥം:
ധ്രുവന്‍ അരക്കൊല്ലം കൊണ്ടും പരീക്ഷിത് ഏഴുദിവസം കൊണ്ടും പിംഗള യാമത്തിന്റെ പകുതികൊണ്ടും ഖട്വാംഗന്‍ രണ്ട് ഘടിക കൊണ്ടും ഹരിയെ പ്രസാദിപ്പിച്ചല്ലോ. 90 വയസ്സായി എന്നതുകൊണ്ട് വിഷമം ഇല്ല, ഇനിയുള്ള ആയുഷ്ക്കാലം (അത് എത്രയോ ആകട്ടെ) കൊണ്ട് ഭഗവാനെ പ്രീതിപ്പെടുത്താം 

ശബ്ദാലങ്കാരങ്ങൾ:
കലാശപ്രാസം: ശേഷാ/യുഷാ/തോഷയേ

Monday, July 27, 2020

ശ്ലോകപരിചയം: ശ്ലോകം 12

ശ്ലോകപരിചയം

ശ്ലോകം 12:
നോക്കുമ്പോള്‍ പശു പക്ഷി തൊട്ടു വളരെ-
ജ്ജന്മം കഴിഞ്ഞിട്ടിതാ
നോക്കിപ്പോള്‍ നരജന്മമായി, ഭഗവത്-
സേവയ്ക്കു നാം പാത്രമായ്
ചാക്കെന്നാണ, തുമില്ല നിശ്ചയ, മിനി-
സ്സംസാരബന്ധം വരാ-
താക്കാനോര്‍ക്കുക ചിത്സ്വരൂപമനിശം
മങ്ങാതെ മാലോകരേ


കവി / കൃതി:
നടുവത്ത് അച്ഛന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

---/vv-/v-v/vv-/(യതി)--v/--v/-

v ലഘു, - ഗുരു

ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
മാലോകരേ (ലോകത്തിലുള്ളവരെ), നോക്കുമ്പോള്‍ (നോക്കുന്ന നേരം --ദേ കാണുന്നില്ലേ എന്ന ധ്വനിയില്‍) പശു പക്ഷി തൊട്ടു വളരെജ്ജന്മം കഴിഞ്ഞിട്ടിതാ  (പശു പക്ഷി എന്നിങ്ങിനെ പല ജന്മവും കഴിഞ്ഞിപ്പോള്‍) നോക്കിപ്പോള്‍  (നമുക്ക് ഇപ്പോള്‍)  നരജന്മമായി (മനുഷ്യനായി ജന്മം കിട്ടി), ഭഗവത്സേവയ്ക്കു നാം പാത്രമായ് (ഈശ്വരനെ സേവിക്കാന്‍ പറ്റുന്ന നിലയില്‍ ആയി), ചാക്കെന്നാണ്(ചാക്ക്/മരണം  എന്നാണ് = ചാവല്‍ എന്നാണ്) , അതുമില്ല നിശ്ചയം (അതിനെ കുറിച്ച് ഒന്നും അറിയില്ല), ഇനിസ്സംസാരബന്ധം വരാതാക്കാന്‍ (ഇനി സംസാരബന്ധം വരാതിരിക്കാന്‍)  ചിത്സ്വരൂപമനിശം (എല്ലായ്പോഴും ചിത്സ്വരൂപത്തിലുള്ള ശക്തിയെ) മങ്ങാതെ (ഒട്ടും കുറയാതെ) ഓര്‍ക്കുക 

സാരാര്‍ത്ഥം:  എത്രയോ ജന്മം കഴിഞ്ഞ് കിട്ടിയതാണ്‌ മനുഷ്യനായുള്ള ജന്മം. ഈ ജന്മം ഈശ്വരനെ സേവിക്കാന്‍ ഉചിതമാണ്. എന്നാണ്‌ മരണം എന്ന് ഒരു നിശ്ചയവുമില്ല. ഇനി സംസാരബന്ധം വന്നുപെടാതിരിക്കാന്‍ എല്ലാവരും ചിത്സ്വരൂപിയായ ശക്തിയെ നല്ലവണ്ണം  ഓര്‍ക്കുക

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ക്കു, ക്കി, ക്കെ, ക്കാ )
 
അനുപ്രാസം:  താക്കാ/നോര്‍ക്കുക,  മങ്ങാതെ മാലോകരേ

Saturday, July 25, 2020

ശ്ലോകപരിചയം: ശ്ലോകം 11

ശ്ലോകപരിചയം

ശ്ലോകം 11:
ശ്രീമൂലം പാപജാലം പലതുമഹമുപാര്‍-
ജ്ജിച്ചു കെല്പുള്ളവണ്ണം
സ്ത്രീമൂലം വന്നിടാവുന്നൊരുദുരിതമിനി-
ബ്ബാക്കിയില്ലോര്‍ക്കിലൊന്നും
വാമൂലം, വാമദേവപ്രണയിനി, ചെറുതോ
പാതകം ഹാ തവാംഘ്രി-
ശ്രീമൂലം വിട്ടുപോയാലടിയനുനരകാ-
വാസമാചന്ദ്രതാരം


കവി / കൃതി:
ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി (രാജാവ്), ദേവീവ്യപാശ്രയസ്തോത്രത്തില്‍

സല്പാത്രത്തിലൊഴിച്ചതില്ലൊരുതവിത്തോയം, ബഹ്മാവിന്റെയുമന്തകന്റെയുമഹോ, സൃഷ്ടിച്ചൂ മര്‍ത്ത്യദേഹം എന്നീ ശ്ലോകങ്ങള്‍ നമ്മുടെ സദസ്സുകളില്‍ ചൊല്ലാറുള്ളത് ഈ കൃതിയില്‍ നിന്നാണ്

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ


അർത്ഥം:
ശ്രീമൂലം (ധനം  ഉള്ളത് ദുര്‍വിനിയോഗം ചെയ്ത്) പാപജാലം പലതുമഹമുപാര്‍ജ്ജിച്ചു കെല്പുള്ളവണ്ണം  (പറ്റുന്ന പോലെയൊക്കെ പല പാപവും സമ്പാദിച്ചു) സ്ത്രീമൂലം വന്നിടാവുന്നൊരുദുരിതമിനി (ഇനി സ്ത്രീസംസര്‍ഗ്ഗം മൂലം വരാവുന്ന ദുരിതങ്ങളും) ബ്ബാക്കിയില്ലോര്‍ക്കിലൊന്നും (ബാക്കിയില്ലാതെ എല്ലാം തന്നെ വന്നുചേര്‍ന്നു) വാമൂലം (കെട്ട വാക്കുകള്‍ കൊണ്ട്), വാമദേവപ്രണയിനി (വാമദേവന്‍ = ശിവന്‍ , വാമദേവപ്രണയിനി = ശിവപ്രിയ = ശ്രീപാര്‍വ്വതി), ചെറുതോ പാതകം (ചെറുതല്ല ചെയ്ത ദോഷങ്ങള്‍) ഹാ (കഷ്ടം) തവാംഘ്രിശ്രീമൂലം (ഐശ്വര്യത്തിന്‍റെ ആശ്രയമായ ദേവിയുടെ പാദങ്ങള്‍ ) വിട്ടുപോയാല്‍ അടിയനു (എനിക്ക് ) നരകാവാസം (നരകത്തിലെ ആവാസം) ആചന്ദ്രതാരം (നിത്യവും)

സാരാര്‍ത്ഥം:
അല്ലയോ ശ്രീപാര്‍വതീദേവി ധനം,  തെറ്റായി ഉപയോഗിച്ച് പല തെറ്റും ചെയ്തു, സ്ത്രീസംസര്‍ഗ്ഗം കൊണ്ടുവരുന്ന ദുരിതങ്ങളും ഉണ്ടായി, വാക്കുകൊണ്ടും നിരവധി പാപങ്ങള്‍ ചെയ്തു, ദേവിയുടെ തൃപ്പാദം തുണയ്ക്കില്ലെങ്കില്‍ എന്നും നരകവാസം തന്നെയാവും എനിക്ക് അനുഭവം   

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (മൂ)
 
ത്രിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും മൂന്നാം അക്ഷരം (ലം)

അനുപ്രാസം:  ശ്രീമൂലം/പാപജാലം, വാമൂലം/വാമ, ബ്ബാക്കിയി/ല്ലോര്‍ക്കിലൊന്നും, ചെറുതോ/പാതകം

Wednesday, July 22, 2020

ശ്ലോകപരിചയം : ശ്ലോകം 10

ശ്ലോകപരിചയം

ശ്ലോകം 10:

വെക്കം മുപ്പാര്‍ സമം സാപ്പിടുവതിനു യമന്‍
നീട്ടിടും മൂന്നു നാക്കോ
ചൊല്‍ക്കൊള്ളും വിഷ്ണുപാദാരുണിമ തിരളുമാ
ഗംഗ തന്‍ മൂന്നൊഴുക്കോ
മുക്കണ്ണന്‍ ചൊല്ലില്‍ മൂന്നന്തിയുമണയുവതോ-
യെന്നുവാനോര്‍ നിനയ്ക്കു-
ന്നക്കാളീശൂലമേല്‍ക്കും മഹിഷനിണമൊഴു-
ക്കൂത്തു മൂന്നും ജയിക്ക

കവി / കൃതി: നടുവത്ത് മഹന്‍ നമ്പൂതിരിയുടെ  ഒറ്റശ്ലോകം

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ


അർത്ഥം:
വെക്കം (വേഗം) മുപ്പാര്‍ സമം (മൂന്ന് ലോകവും ഒരുപോലെ) സാപ്പിടുവതിനു (വിഴുങ്ങുന്നതിന്) യമന്‍ നീട്ടിടും മൂന്നു നാക്കോ (കാലന്‍ നീട്ടുന്ന നാക്കാണോ), ചൊല്‍ക്കൊള്ളും (പേരുകേട്ട) വിഷ്ണുപാദാരുണിമ (വിഷ്ണുവിന്റെ പാദത്തിന്റെ ചുവപ്പു നിറം) തിരളുമാ (പ്രകാശിക്കുന്ന) ഗംഗ തന്‍ (ഗംഗയുടെ) മൂന്നൊഴുക്കോ (മൂന്ന് കൈവഴികളോ), മുക്കണ്ണന്‍ ചൊല്ലില്‍ (പരമശിവന്റെ കല്പനപ്രകാരം) മൂന്നന്തിയുമണയുവതോ (മൂന്ന് സന്ധ്യകളും ഒരുമിച്ചുകാണപ്പെടുന്നതാണോ) എന്നു വാനോര്‍ നിനയ്ക്കുന്ന (ഇങ്ങിനെ സ്വര്‍ ഗ്ഗവാസികള്‍ സംശയിക്കുന്ന)  ക്കാളീശൂലമേല്‍ക്കും (കാളിയുടെ ശൂലമേറ്റിട്ടുവരുന്ന) മഹിഷനിണമൊഴുക്കൂത്തു (മഹിഷാസുരന്റെ ദേഹത്തില്‍ നിന്നും വരുന്ന രക്തപ്രവാഹം) ജയിക്ക

സാരാര്‍ത്ഥം:
ഭഗവതിയുടെ ശൂലം കൊണ്ട് മഹിഷാസുരന്റെ ദേഹത്തിലേറ്റ മൂന്ന് മുറിവുകളില്‍ നിന്നും ഒലിച്ച  ചോരയുടെ ഒഴുക്ക് കണ്ടിട്ട് യമന്‍ മൂന്ന് ലോകവും വിഴുങ്ങാന്‍ നീട്ടുന്ന നാക്കാണോ, വിഷ്ണുപാദത്തില്‍ നിന്നും ഒഴുകിവരുന്ന ഗംഗയുടെ (ത്രിപഥഗാ അല്ലെങ്കിൽ ത്രിസ്രോതസ്സ് ) മൂന്ന് കൈവഴികള്‍ ആണോ, പരമശിവന്റെ കല്പനപ്രകാരം മൂന്ന് സന്ധ്യകളും ഒരുമിക്കുന്നതാണോ എന്ന് ദേവന്മാര്‍ക്ക് ശങ്കയുളവാകുമത്രേ. ആ ഒഴുക്ക് ജയിക്ക എന്ന് ഭഗവതിസ്തുതി 

ശബ്ദാലങ്കാരങ്ങൾ:
അഷ്ടാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരവും (ക്കം, ല്‍ക്കൊ, ക്ക, ക്കാ) അവസാനത്തെ (ക്കോ, ക്കോ, യ്ക്കു,,ക്ക) അക്ഷരവും ശ്രദ്ധിക്കുക

Monday, July 20, 2020

ശ്ലോകപരിചയം: ശ്ലോകം 9

ശ്ലോകപരിചയം

ശ്ലോകം 9:

സാപ്പാടിന്നായ് ക്ഷണിച്ചീടിന ധനദനൊരു-
ക്കിച്ചുവച്ചുള്ള സദ്യ-
ക്കോപ്പാകെത്തീര്‍ത്തൊരാനത്തലയനു ജഠര-
ത്തീപ്പിശാചൊന്നടങ്ങാന്‍
തപ്പാതെന്തോ ജപിച്ചൂതിയ മലര്‍മണിയാ-
മമ്പുതാങ്ങിക്കൊടുത്താ-
മുപ്പാരിന്‍ മൂപ്പരാകും മലര്‍വിശിഖരിപു-
സ്വാമി സൌഖ്യം തരട്ടെ

കവി / കൃതി: ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്റെ  ഒറ്റശ്ലോകം

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
സാപ്പാടിന്നായ് (ഭക്ഷണത്തിനായ്) ക്ഷണിച്ചീടിന (ക്ഷണിച്ച) ധനദനൊരുക്കിച്ചുവച്ചുള്ള (കുബേരന്‍ ഒരുക്കിവച്ച) സദ്യക്കോപ്പാകെ (സദ്യയിലെ വിഭവങ്ങള്‍ മാത്രമല്ല, അതിനുവേണ്ടതായ കലവറയടക്കമുള്ള എല്ലാ സാധനങ്ങളും ) ത്തീര്‍ത്തൊരാനത്തലയനു (കഴിച്ചു തീര്‍ത്ത ഗണപതിക്ക്) ജഠരത്തീപ്പിശാചൊന്നടങ്ങാന്‍ ( ജഠരത്തിലെ തീ ആകുന്ന പിശാച് അടങ്ങാന്‍) തപ്പാതെന്തോ (ഒട്ടും ശങ്കിക്കാതെ) ജപിച്ചൂതിയ (ജപിച്ചുകൊടുത്ത) മലര്‍മണിയാമമ്പു (പൂവാകുന്ന അന്‍പ്) താങ്ങിക്കൊടുത്താ ( അത്ര വലിയ പിശാചിനെ അടക്കാന്‍ വെറും  മലർ (puffed rice) അദ്ദേഹം കൈയില്‍ പിടിച്ച് ഒരൂത്തൂതിയാല്‍ മതി എന്ന താത്പര്യം. ) മുപ്പാരിന്‍ മൂപ്പരാകും (മൂന്ന് ലോകത്തിനും നാഥനായ) മലര്‍വിശിഖരിപുസ്വാമി (കാമദേവന്‌ ശത്രുവായ ഭഗവാന്‍) സൌഖ്യം തരട്ടെ

സാരാര്‍ത്ഥം:
കുബേരന്‍ സദ്യ ഒരുക്കിയതെല്ലാം കഴിച്ചും തീരാത്ത വിശപ്പാകുന്ന പിശാചിനെ,  ജപിച്ച  മലർ (puffed rice)  സ്നേഹത്തോടെ കൊടുത്ത് അടക്കിയ ത്രൈലോക്യനാഥനായ പരമശിവന്‍ സുഖം (എല്ലാവര്‍ക്കും) തരട്ടെ 

ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (പ്പാ) ശ്രദ്ധിക്കുക

അനുപ്രാസം : വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്
1) ...ടിന ധനദനൊരു, 2) ത്തീര്‍ത്തൊരാനത്തലയനു, 3) മലര്‍മണിയാമമ്പു, 4) മുപ്പാരിന്‍ മൂപ്പരാകും

Sunday, July 19, 2020

ഇന്ദ്രവജ്ര: ഉദാഹരണങ്ങൾ

ഇന്ദ്രവജ്ര: ഉദാഹരണങ്ങൾ

1. ഉമാവിവാഹം

നന്നായ്ത്തണുപ്പാശു തപിച്ചവർക്കു
തന്നീടുമിച്ഛായ ചടച്ചു പാരം
ചിന്നുന്ന വൈൽ കൊണ്ടു തപസ്സു കൊണ്ടാ
കുന്നിൻ കിടാവെന്നതു പോലെ കഷ്ടം

2. ഗംഗാവതരണം

കോട്ടം വിനാ കേരള മര്‍ത്യലോകം
കൂട്ടം പെടുന്നിസ്സഭതന്നിൽ വെച്ചു
ആട്ടത്തിനേതാണുചിതം രസത്തെ-
പ്പാട്ടിൽപെടുത്തും നവനാടകം മേ

3. തുപ്പല്‍ക്കോളാമ്പി

എന്തെന്നു ചിന്തിക്കുവതിന്നുമുമ്പാ-
യന്തം പെടാതാശു വടക്കു പങ്കിൽ
ബന്ധിച്ചിടും കൂറൊടു സൈന്യസിന്ധു
സന്ധിച്ചുകൂടുന്നതു കണ്ടുലോകം.

4. സ്യമന്തകം നാടകം

അക്കാലമക്രൂരനൊടൊത്തുകൂടി-
സ്സല്‍ക്കാരപൂര്‍വം കൃതവര്‍മ്മമന്നന്‍
വിക്രാന്തി കൂടും ശതമന്വനെത്തന്‍-
വക്രോക്തികൊണ്ടേറ്റമിളക്കി വിട്ടൂ

വൃത്തപരിചയം - 2

വൃത്തപരിചയം - 2

കഴിഞ്ഞ രണ്ടാഴ്ചകൾ അനുഷ്ടുപ്പ് സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി പരിചയപ്പെട്ടുവല്ലോ. എല്ലാവരും തന്നെ നല്ലവണ്ണം പങ്കെടുത്തു എന്നത് സന്തോഷം തരുന്നു.

ഇനി പരിചയപ്പെടുന്നത് ഇന്ദ്രവജ്ര എന്ന വൃത്തം ആണ്. നാരായണീയത്തിലും മറ്റുമായി നമുക്ക് വളരെയധികം കണ്ടുപരിചയം ഉള്ള ഒരു വൃത്തം ആണ് ഇത്. ഈ വൃത്തത്തിൽ ഒരോ വരിയിലും 11 അക്ഷരങ്ങൾ ആണ്

വൃത്തം::  ഇന്ദ്രവജ്ര

വൃത്തലക്ഷണം :  കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം

ഗുരുലഘുവിന്യാസം*: --vv/--v/-v-/--

താളം/ചൊൽവഴി:
തം തം ത തം തം ത ത തം ത തം തം

സമാനതയുള്ള മറ്റു വൃത്തങ്ങൾ
1. ഉപേന്ദ്രവജ്ര: ഓരോ വരിയിലും ആദ്യത്തെ അക്ഷരം ലഘു, മറ്റെല്ലാം ഇന്ദ്രവജ്ര
2. ഇന്ദ്രവംശ: ഓരോ വരിയിലും പതിനൊന്നാം അക്ഷരം ലഘുവും പന്ത്രണ്ടാമതൊരക്ഷരം ഗുരുവായും,  മറ്റെല്ലാം ഇന്ദ്രവജ്ര
3. വംശസ്ഥം:   ഓരോ വരിയിലും ആദ്യത്തെ അക്ഷരം ലഘു,  പതിനൊന്നാം അക്ഷരം ലഘുവും പന്ത്രണ്ടാമതൊരക്ഷരം ഗുരുവായും,  മറ്റെല്ലാം ഇന്ദ്രവജ്ര
4. ആഖ്യാനകി: ഒന്നും മൂന്നും പാദം ഇന്ദ്രവജ്ര, രണ്ടും നാലും പാദം ഉപേന്ദ്രവജ്ര
5. വിപരീത ആഖ്യാനകി: ഒന്നും മൂന്നും പാദം ഉപേന്ദ്രവജ്ര, രണ്ടും നാലും പാദം ഇന്ദ്രവജ്ര

ഇന്ന് (ജൂലൈ 19) മുതൽ ജൂലൈ 25 വരെ ഇന്ദ്രവജ്രയിൽ സമസ്യാപൂരണം. അതു കഴിഞ്ഞ് ജൂലൈ 26 മുതൽ ഓഗസ്റ്റ് 1 വരെ

* v ലഘു, -   ഗുരു

സമസ്യാപൂരണം - 2

പുതിയ സമസ്യ: "പാരില്‍ പലേ കാഴ്ചകളുണ്ടുകാണാന്‍"

വൃത്തം::  ഇന്ദ്രവജ്ര

വൃത്തലക്ഷണം :  കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം

ഗുരുലഘുവിന്യാസം*: --vv/--v/-v-/--

താളം/ചൊൽവഴി:
തം തം ത തം തം ത ത തം ത തം തം

Thursday, July 16, 2020

ശ്ലോകപരിചയം: ശ്ലോകം 8

*ശ്ലോകപരിചയം*

ശ്ലോകം 8:

എല്ലാരും സമ്മതിക്കുമ്പടി നടവടി പാ-
ടില്ല ദോഷജ്ഞര്‍ ചൂടും
കല്ലായാലെന്നുകണ്ണില്‍ക്കനല്‍ കൊടിയ വിഷ-
ക്കാപ്പി തോല്‍മുണ്ടിവണ്ണം
വല്ലാതുള്ളോരുമട്ടായ് ചുടുമൊരു ചുടല-
ക്കാടുവീടായ് വിളങ്ങും
നല്ലാണും പെണ്ണുമല്ലാതൊരുനിലകലരും
തമ്പുരാനെത്തൊഴുന്നേന്‍

കവി / കൃതി: കുണ്ടൂര്‍ നാരായണമേനോന്റെ ഒറ്റശ്ലോകം

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
എല്ലാരും സമ്മതിക്കും (എല്ലാവരും ചെയ്യുന്നത് പോലെ; വേണ്ടത് പോലെ എന്ന് പറയുന്നത് പോലെ) നടവടി (പെരുമാറ്റം) പാടില്ല, ദോഷജ്ഞര്‍ ചൂടും കല്ലായാല്‍ (ദോഷമറിയുന്നവര്‍ പോലും  ശ്രേഷ്ഠമായി കരുതുന്നവനായാല്‍) എന്ന് കണ്ണില്‍ കനല്‍ (കണ്ണില്‍ തീയും) കൊടിയവിഷക്കാപ്പി (വിഷം കഴിക്കുക), തോല്‍മുണ്ട് (ഉടുക്കാന്‍ തോല്‍) ഇവണ്ണം (ഇതുപോലെ) വല്ലാതുള്ളോരുമട്ടായ് ചുടുമൊരു (വല്ലാത്ത ചൂടുള്ള) ചുടലക്കാടു വീടായ് വിളങ്ങും (ചുടലക്കാടില്‍ താമസിക്കുന്ന) നല്ലാണും പെണ്ണുമല്ലാതൊരുനിലകലരും (ആണും പെണ്ണും അല്ലാതെയുള്ള)
തമ്പുരാനെത്തൊഴുന്നേന്‍

സാരാര്‍ത്ഥം:
പൊതുവേ എല്ലാവരും ചെയ്യണത് പോലെ നടന്നുകൂടാ ശ്രേഷ്ഠനായാല്‍ എന്ന് കരുതി കണ്ണില്‍ തീയോടെയും, വിഷം (കാളകൂടം) കുടിച്ചും, തോലുടുത്തും, ചുടലയില്‍ താമസിച്ചും കഴിയുന്ന അര്‍ദ്ധനാരീശ്വരനായ ദേവനെ തൊഴുന്നൂ

ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ല്ലാ) ശ്രദ്ധിക്കുക

അനുപ്രാസം : വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്.

"അനുപ്രാസം വ്യഞ്ജനത്തെ-
യാവർത്തിക്കിലിടയ്ക്കിടെ"

മ്മതിക്കു/മ്പടി/നട/വടി, ചുടുമൊരു ചുടല എന്നിവ ശ്രദ്ധിക്കുക

അര്‍ത്ഥാലങ്കാരം: നിന്ദാസ്തുതി നിന്ദ പോലെ തോന്നിക്കുന്ന സ്തുതി

Tuesday, July 14, 2020

ശ്ലോകപരിചയം: ശ്ലോകം 7

ശ്ലോകപരിചയം

ശ്ലോകം 7:

ദുഷ്‌ക്കാലം പെരുകിദ്ദരിദ്രത വളര്‍-
ന്നെത്തുന്ന സത്തുക്കളെ
തല്‍ക്കാലേ പരിരക്ഷ ചെയ്തു വിലസും
ശ്രീഭൈമിഭൂമീപതേ!
ത്വല്‍ക്കാരുണ്യകടാക്ഷഭൃംഗപടലി-
ക്കുദ്യാനമായേഷഞാ-
നിക്കാലത്തുഭവിക്കിലെന്റെഭവന-
പ്പേരെത്രയും സാര്‍ത്ഥമാം

കവി / കൃതി: പൂന്തോട്ടത്ത് അച്ഛന്‍ (ദാമോദരന്‍)  നമ്പൂരിയുടെ ഒറ്റശ്ലോകം

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
ദുഷ്‌ക്കാലം (കഷ്ടകാലം) പെരുകി (വളരെ അധികമായി) ദ്ദരിദ്ര്യത വളര്‍ന്നെത്തുന്ന (ദാരിദ്ര്യം കൂടുതലുള്ളത് കാരണം വശം കെട്ട് വരുന്ന) സത്തുക്കളെ (സജ്ജനങ്ങളെ) തല്‍ക്കാലേ (അപ്പപ്പോള്‍) പരിരക്ഷ ചെയ്തു വിലസും (രക്ഷിച്ചുപോരുന്ന)
ശ്രീഭൈമിഭൂമീപതേ+! ത്വല്‍ക്കാരുണ്യകടാക്ഷഭൃംഗപടലിക്ക് (താങ്കളുടെ കടാക്ഷമാകുന്ന വണ്ടിന്റെ കൂട്ടത്തിന്)  ഉദ്യാനമായ് ഏഷ ഞാന്‍ (ഈ ഞാന്‍ പൂന്തോട്ടമായി) ഇക്കാലത്തു ഭവിക്കില്‍ (ഇപ്പോള്‍ അങ്ങിനെ ആവുന്നു എങ്കില്‍) എന്റെ ഭവനപ്പേര് (പൂന്തോട്ടം എന്ന എന്റെ ഇല്ലപ്പേര്) എത്രയും സാര്‍ത്ഥമാം (എത്രയോ അര്‍ത്ഥവത്തായി തീരും)

സാരാര്‍ത്ഥം:
ദാരിദ്ര്യവും കഷ്ടപ്പാടുകളുമായി വരുന്ന സജ്ജനങ്ങളെ അപ്പപ്പോള്‍ കാത്തുരക്ഷിക്കുന്ന  ശ്രീഭൈമിഭൂമീപതേ+, താങ്കളുടെ കടാക്ഷമാകുന്ന വണ്ടുകള്‍ പാറിനടക്കുന്ന പൂന്തോട്ടമായി ഞാന്‍ എങ്കില്‍ (എന്നും എന്നില്‍ ഉണ്ടാവുകയാണെങ്കില്‍) പൂന്തോട്ടം എന്ന എന്റെ  ഇല്ലപ്പേരും അര്‍ത്ഥവത്തായി തീരും 

ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ക്കാ) ശ്രദ്ധിക്കുക

കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക.
ന്നെത്തുന്ന/സത്തുക്കളെ, ശ്രീഭൈമി/ഭൂമീപതെ, പ്പേരെത്രയും/സാര്‍ത്ഥമാം

+ കടത്തനാട് രാജാവിന് (കടത്തനാട് ശങ്കരവര്‍മ്മ എന്ന് തോന്നുന്നു) സമര്‍പ്പിച്ച ശ്ലോകമാണ് എന്ന് തോന്നുന്നു.    ഭൈമിഭൂമി കടത്തനാട് ആയാണ് പഴയ സാഹിത്യ കൃതികളിൽ പലതിലും കടത്തനാട് രാജവംശം ഈ പേരിലാണ് അറിയപ്പെടുന്നതത്രേ. കടത്തനാട് രാജ്യത്തിന്റെ ആസ്ഥാനം വടകരയായിരുന്നു.  പൂതച്ചെട എന്ന പര്യായമുണ്ടത്രേ, ഭൈമി എന്ന പദത്തിന്.

വൃത്തലക്ഷണങ്ങള്‍ 

    1. കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം
    2. ഉപേന്ദ്രവജ്രക്ക് ജതം ജഗംഗം
    3. രം നരം ല ഗുരുവും രഥോദ്ധത
    4. സ്വാഗതക്ക് രനഭം ഗുരുരണ്ടും
    5. നരരലം ഗവും സമ്മതാഭിധം
    6. ചേർന്നാൽ തയ സംഭം ഗഗവൃത്തം മദനാർത്താ
    7. നാലു രേഫങ്ങളാല്‍ സ്രഗ്വിണീ വൃത്തമാം
    8. മൌക്തികമാലാ ഭതനഗഗങ്ങള്‍
    9. നയ നയ വന്നാല്‍ കുസുമവിചിത്ര
    10. നാലേഴായ് മം ശാലിനീ തംതഗംഗം
    11. കേളിന്ദ്രവംശാതതജങ്ങൾ രേഫവും
    12. ജതങ്ങൾ വംശസ്ഥമതാം ജരങ്ങളും
    13. ദ്രുതവിളംബിതമാം നഭവും ഭരം
    14. സഗണം കില നാലിഹ തോടകമാം
    15. യകാരങ്ങൾ നാലോ ഭുജംഗപ്രയാതം
    16. ന ജ ജ ര കേള്‍ യതിയഞ്ചില്‍ മാനിനി
    17. ഇന്ദുവന്ദനയ്ക്ക് ഭ ജ സം ന ഗുരു രണ്ടും
    18. വിഷമേ സസജം ഗവും സമേ,സഭരം ലം ഗുരുവും വിയോഗിനീ
    19. വിഷമേ സ സ ജം ഗ ഗം സമത്തിൽ
      സ ഭ രേഫം യ വസന്തമാലികയ്ക്ക്
    20. മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ്ഗം
    21. ചൊല്ലാം വസന്തതിലകം തഭജം ജഗംഗം
    22. സനജം നഭ സഗണങ്ങളൊടിഹ ശങ്കരചരിതം
    23. നനമയയുഗമെട്ടിൽ തട്ടണം മാലിനിയ്ക്ക്
    24. സജസം കഴിഞ്ഞു ജഗമഞ്ജുഭാഷിണി
    25. ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും
    26. ഇഹ വൃത്തം സഭസഭമോടേ സഭ ഗഗ ചേര്‍ന്നാല്‍ വനമാലം
    27. യതിക്കാറിൽത്തട്ടും യമനസഭലം ഗം ശിഖരിണീ
    28. രം സജം ജഭ രേഫമിഗ്ഗണയോഗമത്ര ഹി മല്ലിക
    29. പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
    30. ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
    31. രം നരം നരനരം നിരന്നു വരുമെങ്കിലോ കുസുമമഞ്ജരി
    32. മത്തേഭസംജ്ഞമിഹ വൃത്തം ധരിക്ക തഭയത്തോടു ജം സരനഗം
    33. ചതുര്യതിർഹ്യതിരുചിരാ ജഭസ്ജഗം


    Sunday, July 12, 2020

    ശ്ലോകപരിചയം : ശ്ലോകം 6

    ശ്ലോകപരിചയം

    ശ്ലോകം 6:

    ചുറ്റും മുണ്ടില്ല, ചീറ്റും ചില ഫണികളണി-
    ക്കോപ്പു, ഭൂതങ്ങളാണേ
    ചുറ്റും, ചെന്തീയു ചിന്തും മിഴി, ചിത നടുവില്‍
    കേളി, ഗംഗയ്ക്കു ചിറ്റം,
    ചുറ്റും നീയെന്നു താന്‍ ചൊന്നൊരു വടുവടിവായ്
    ചൊന്ന വാക്കോടു ചിത്തം
    ചെറ്റും ചേരാത്ത ഗൌരീനില കരളലിയെ-
    ക്കണ്ട കണ്ണേ ജയിക്ക!

    കവി / കൃതി: പെട്ടരഴിയം വലിയ രാമനിളയത്‌

    വൃത്തം: സ്രഗ്ദ്ധര
    വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
    അതായത് മഗണം രഗണം ഭഗണം നഗണം  യഗണം, യഗണം, യഗണം; ഏഴാമത്തെയും പതിനാലാമത്തെയും അക്ഷരം കഴിഞ്ഞാല്‍ യതിയും

    ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

    അർത്ഥം:
    ചുറ്റുന്നതിന് മുണ്ടില്ല
    ചീറ്റുന്ന പാമ്പുകളാണ്‌ ആഭരണങ്ങളായിട്ട് അണിയാന്‍
    ചുറ്റുമുള്ളത് ഭൂതങ്ങളാണ്
    കണ്ണില്‍ തീ
    ചിതയുടെ നടുക്ക് കേളി (നൃത്തം)
    ഗംഗയ്ക്കു ചിറ്റം (സ്നേഹം)

    നീ ചുറ്റും (ഇങ്ങിനെയൊക്കെ ആയതിനാല്‍ നിനക്ക് കഷ്ടപ്പാടാവും, ശിവനെ കല്യാണം കഴിച്ചാല്‍) എന്നു താന്‍ ചൊന്നൊരു വടുവിന്‍റെ വടിവില്‍  ചൊന്ന (വടുവിന്റെ രൂപത്തില്‍ വന്ന് വ്യക്തമായി പറഞ്ഞ) വാക്കോടു (കാര്യത്തിനോട്) ചിത്തം ചെറ്റും ചേരാത്ത (മനസ്സ് അല്പം പോലും ചേരാതെ നിന്ന) ഗൌരീനില (ഗൌരിയുടെ നില) കരളലിയെക്കണ്ട (കരള്‌ അലിയും വിധം കണ്ട) കണ്ണേ (അത് ഭഗവാന്റെ തന്നെ കണ്ണാണല്ലോ) ജയിക്ക!

    സാരാര്‍ത്ഥം: ദിഗംബരനും പന്നഗഭൂഷണനും ആണ്‌ ശിവന്‍, കൂടെയുള്ളത് ഭൂതങ്ങള്‍, കണ്ണില്‍ തീയാണ്, ചുടലയില്‍ നൃത്തം ചെയ്യുന്നവനാണ്‌, പോരെങ്കില്‍ ഗംഗയുമായി അടുപ്പവും ഉണ്ട്. ഇങ്ങിനെയുള്ള ആള്‍ ഭര്‍ ത്താവായാല്‍ ചുറ്റി പോകും എന്ന് ശിവന്‍ ഭിക്ഷുവായി വേഷം മാറി വന്നു പറഞ്ഞപ്പോള്‍ അത് തീരെ കൂട്ടാക്കാതെ നിന്ന ഗൌരിയുടെ നില കരളലയിന്ന മട്ടു കണ്ട ( ഭഗവാന്റെ) കണ്ണ്‌ ജയിക്കട്ടെ     

    ശബ്ദാലങ്കാരങ്ങൾ:
    സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (റ്റും) ശ്രദ്ധിക്കുക

    യമകം:  വാക്കുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നത്
    ചുറ്റും എന്ന വാക്ക് മൂന്ന് തവണ മൂന്ന് അര്‍ത്ഥത്തില്‍ പ്രയോഗിച്ചിരിക്കുന്നു

    അര്‍ത്ഥാലങ്കാരം: നിന്ദാസ്തുതി നിന്ദ പോലെ തോന്നിക്കുന്ന സ്തുതി

    "അക്ഷരക്കൂട്ടമൊന്നായി-
    ട്ടർഥം ഭേദിച്ചിടും പടി
    ആവർത്തിച്ചു കഥിച്ചീടിൽ
    യമകം പലമാതിരി"

    Friday, July 10, 2020

    ശ്ലോകപരിചയം: ശ്ലോകം 5

    ശ്ലോകപരിചയം

    ശ്ലോകം 5:

    പാട്ടില്‍ പാണ്ഡിത്യമുണ്ടാക്കണമധികധനം
    നേടണം നാടിണക്കി-
    പ്പാട്ടില്‍ പാര്‍ക്കേണമെന്നീവക ദുരകളെടു-
    ത്തിട്ടകത്തിട്ടിടും ഞാന്‍
    കാട്ടും പാപങ്ങള്‍ പോക്കിക്കുളിര്‍കരുണ കലര്‍-
    ന്നെന്നെ നീയൊന്നു പെയ്യെ-
    ന്നോട്ടക്കണ്ണിട്ടു നോക്കിത്തരു തിരുപഴനി-
    ത്തേവരമ്മേ വരം മേ

    കവി/കൃതി:
    ശിവൊള്ളി നാരായണന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം/മുക്തകം

    വൃത്തം: സ്രഗ്ദ്ധര
    വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
    അതായത് മഗണം രഗണം ഭഗണം നഗണം  യഗണം, യഗണം, യഗണം; ഏഴാമത്തെയും പതിനാലാമത്തെയും അക്ഷരം കഴിഞ്ഞാല്‍ യതിയും

    ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

    അർത്ഥം:
    പാട്ടില്‍ പാണ്ഡിത്യമുണ്ടാക്കണം,അധികധനം നേടണം, നാടിണക്കിപ്പാട്ടില്‍ പാര്‍ക്കേണം (നാട്ടില്‍ എല്ലാവരേയും  ഇണക്കി പാർക്കേണം = അധീനത്തിൽ ആക്കി എന്നോട് ഇണക്കി  ജനനായകനാവണം എന്നു സാരം) എന്നീ വക ദുരകള്‍ ഞാന്‍ എടുത്ത്  അകത്തിട്ടിടും  (അങ്ങിനെയൊക്കെ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നവനാണ്‌ ഞാന്‍ ...അങ്ങിനെയൊക്കെ എനിക്ക് മോഹമുണ്ട്) - എങ്കിലും കാട്ടും (ചെയ്യുന്ന) പാപങ്ങള്‍ പോക്കി (മാറ്റി) കുളിര്‍ കരുണ കലര്‍ന്നെന്നെ ( (സുഖ)ശിതളിമയാർന്ന കരുണ
    യോടെ) നീയൊന്നു പെയ്യെന്നോട്ടക്കണ്ണിട്ടു (പയ്യെന്ന് ഓട്ടക്കണ്ണിട്ട് - പതുക്കെ, ചെറുതായി... ആ ഒരു നോട്ടം മതി പാപം പോക്കാൻ എന്ന് ധ്വനി)  നോക്കിത്തരു തിരുപഴനിത്തേവരമ്മേ (ശ്രീപാര്‍വ്വതീദേവീ) വരം മേ (അതിനുള്ള) വരം തരൂ

    സാരം:  പാണ്ഡിത്യമുണ്ടാക്കണം,അധികധനം നേടണം, ജനനായകനാവണം അങ്ങിനെയൊക്കെ ഉള്ളില്‍ മോഹിക്കുന്നവനാണ്‌ ഞാന്‍ എങ്കിലും ഓട്ടക്കണ്ണിട്ട് നോക്കി ചെയ്യുന്നത് തെറ്റുകള്‍ മാറ്റൂ; അതിനുള്ള വരം തരൂ

    ശബ്ദാലങ്കാരങ്ങൾ:
    ദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ട്ടി/ട്ടി/ട്ടും/ട്ട) ശ്രദ്ധിക്കുക

    കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക.
    നേടണം/നാടിണക്കി,   ത്തിട്ടക/ത്തിട്ടിടും, ന്നെന്നെ/നീയൊന്നു, ത്തേവരമ്മേ/വരം മേ

    യമകം:  വാക്കുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നത്
    പാട്ടില്‍: ഒന്നും രണ്ടും പാദങ്ങളില്‍
    വരമ്മേ/വരം മേ:  അവസാനപാദത്തില്‍

    "അക്ഷരക്കൂട്ടമൊന്നായി-
    ട്ടർഥം ഭേദിച്ചിടും പടി
    ആവർത്തിച്ചു കഥിച്ചീടിൽ
    യമകം പലമാതിരി"

    Wednesday, July 8, 2020

    ശ്ലോകപരിചയം: ശ്ലോകം 4

    ശ്ലോകപരിചയം

    ശ്ലോകം 4: വിദ്വാന്‍ ഇളയതമ്പുരാനെ കുറിച്ചുള്ള  ശ്ലോകം

    മുറ്റും ചൈതന്യപുഞ്ജായിതനയനസരോ-
    ജത്തിനോടൊത്തിണങ്ങി-
    ച്ചുറ്റും പറ്റും കരിംകൂവളദളനിഭമാ-
    മങ്കമത്യുന്നതാംഗം
    കറ്റക്കാറൊത്തവര്‍ണ്ണം കനവടിവിയലും
    ചില്ലി വിസ്തീര്‍ണ്ണവക്ഷ-
    സ്സ, റ്റം മുട്ടോളമെത്തും ഭുജ, മരിയമഹാം-
    ഭോധി ഗംഭീരഭാവം

    കവി / കൃതി:
    ആരുടെ എന്ന് അറിയില്ല, കാത്തുള്ളില്‍ കാളകണ്ഠമേനോന്‍ ഭാഷാപോഷിണിയില്‍  വിദ്വാന്‍ ഇളയതമ്പുരാനെ കുറിച്ച് എഴുതിയിട്ടുള്ള ലേഖനത്തില്‍ കണ്ടതാണ്

    വൃത്തം: സ്രഗ്ദ്ധര
    വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
    അതായത് മഗണം രഗണം ഭഗണം നഗണം  യഗണം, യഗണം, യഗണം; ഏഴാമത്തെയും പതിനാലാമത്തെയും അക്ഷരം കഴിഞ്ഞാല്‍ യതിയും

    ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

    അർത്ഥം:
    1. മുറ്റും (നിറച്ചുള്ള) ചൈതന്യപുഞ്ജായിതനയനസരോജത്തിനോടൊത്തിണങ്ങി (ചൈതന്യം കൂട്ടം കൂടിയതായിട്ടുള്ള, നയനങ്ങളാകുന്ന താമരകളോടു ചേരുന്ന മട്ടില്‍ )
    2. ച്ചുറ്റും പറ്റും കരിംകൂവളദളനിഭമാമങ്കമത്യുന്നതാംഗം (കരിംകൂവളപ്പൂക്കളുടെ ഇതളിനു സമാനമായ അങ്കങ്ങള്‍ - അടയാളങ്ങള്‍ - പീലികള്‍ എന്നാവണം
    3. ഉന്നതാംഗം - ഉയര്‍ന്നു നില്‍ക്കുന്ന ശരീരം - പൊക്കം കൂടിയ പ്രകൃതം
    4. കറ്റക്കാറൊത്തവര്‍ണ്ണം (കറ്റക്കാറിനു/കാര്‍മേഘത്തിന് -  തുല്യമായ വര്‍ണ്ണം/ശരീരനിറം)
    5. കന-വടിവ്-ഇയലുന്ന ചില്ലി - വിസ്താരത്തിന്‍റെ ഭംഗി ചേരുന്ന - വിസ്തൃതമായ, ഭംഗിയുള്ള പുരികങ്ങള്‍
    6. വിസ്തീര്‍ണ്ണവക്ഷസ്സ് - വിരിഞ്ഞമാര്‍വിടം
    7. അറ്റം മുട്ടോളമെത്തും ഭുജം - ആജാനുബാഹു (ജാനു വരെ നീളുന്ന കൈകള്‍ - "മുട്ടോളമെത്തിന ഭുജാമുസലങ്ങള്‍ രണ്ടും" - വള്ളത്തോള്‍- ബന്ധനസ്ഥനായഅനിരുദ്ധന്‍, മന്ത്രി കുംഭാഡകന്‍റെ വര്‍ണ്ണന)
    8. അരിയ മഹാംഭോധിയുടെ ഗാംഭീര്യഭാവം - മഹാസമുദ്രത്തിന്‍റെ ഗാംഭീര്യം തുളുമ്പുന്ന ഭാവം - ഗൌരവസമ്പൂര്‍ണ്ണമായ ഭാവം (ഗാംഭീര്യവും സമുദ്രവും പ്രസിദ്ധമായ ഉപമ)

    സാരാര്‍ത്ഥം: താമരപ്പൂ പോലത്തെ കണ്ണുകള്‍, അതിന്‌ ചേരുന്ന പുരികങ്ങള്‍,  പൊക്കം കൂടിയ പ്രകൃതം, കാര്‍മേഘം പോലത്തെ നിറം, വിരിഞ്ഞമാര്‍വിടം, ആജാനുബാഹു, മഹാസമുദ്രത്തിന്‍റെ ഗാംഭീര്യം തുളുമ്പുന്ന ഭാവം 

    ശബ്ദാലങ്കാരങ്ങൾ:
    ദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (റ്റും/റ്റ) ശ്രദ്ധിക്കുക

    കലാശപ്രാസം: ഓരോ പാദത്തിലും അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക.
    1. ജത്തിനോ/ടൊത്തിണങ്ങി, 2. മങ്കമത്യു/ ന്നതാംഗം, 3. ഭോധി ഗം/ഭീരഭാവം

    Monday, July 6, 2020

    ശ്ലോകപരിചയം: ശ്ലോകം 3

    ശ്ലോകപരിചയം

    ശ്ലോകം 3:

    നാശം നാട്ടാർക്കുദിപ്പിപ്പതിനതിവിരുതു -
    ള്ളെംഡനീയിൻഡ്യപുക്കു-
    ദ്ദേശം സാധിച്ചുകൊണ്ടങ്ങനെ ചില ദിവസം
    സഞ്ചരിച്ചഞ്ചിടാതെ
    ക്ലേശം ചെറ്റിങ്ങുചേർത്തെങ്കിലുമതുകടലിൽ
    താഴ്കയാലാകവേയി-
    ദ്ദേശം നിർബാധമായീനിഖിലവുമിതുപോ-
    ലായ് വരും ദൈവയോഗാൽ

    കവി / കൃതി:
    ഐതിഹ്യമാല എഴുതിയ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ആധുനികയുദ്ധം എന്ന കൃതിയിൽ നിന്നും ആണ്. ഒന്നാം ലോകമഹായുദ്ധത്തെ മഹാഭാരതയുദ്ധവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കൃതിയാണ്.

    ആ കാലഘട്ടത്തിൽ ഇന്ത്യൻ കടൽത്തീരങ്ങളെ ഭയപ്പെടുത്തിയ SMS Emden എന്ന കപ്പല്‍  നെ കുറിച്ചാണ് ഈ ശ്ലോകത്തിലെ പരാമർശം. ആ കപ്പലിൻ്റെ പേരിൽ നിന്നാണത്രേ മലയാളത്തിൽ എമണ്ടൻ എന്ന വാക്കു വന്നത്. തമിഴിലും സമാനമായ വാക്കുണ്ട്.

    വൃത്തം: സ്രഗ്ദ്ധര
    വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

    അതായത് ഒരു പാദത്തില്‍ ആകെ 21 അക്ഷരം .. അത് ഏഴ് അക്ഷരങ്ങള്‍ ഉള്ള മൂന്ന് ഭാഗങ്ങള്‍ ആയി വേണം .. എന്ന് വച്ചാല്‍ ഓരോ 7 അക്ഷരങ്ങളുടെയും സെറ്റ് കഴിഞ്ഞാല്‍ യതി (അര്‍ദ്ധവിരാമം) .. അതിന്‌ പാകത്തിന്‌ എഴുതണം/ചൊല്ലണം ആസ്വാദ്യമാകാന്‍ ..

    ഈ വൃത്തത്തിലെ ഗുരുലഘുവിന്യാസം  നേരത്തെ സൂചിപ്പിച്ചത് പോലെ  അതിന്റെ ലക്ഷണത്തില്‍ നിന്ന് തന്നെ കണ്ടുപിടിക്കുമല്ലോ അല്ലേ? അത് ഹോംവര്‍ക്ക് ആയി ഇരിക്കട്ടെ

    അർത്ഥം:
    നാശം നാട്ടാർക്ക് ഉദിപ്പിപ്പതിന്‌ (ഉണ്ടാക്കുന്നതിന്) അതിവിരുത് ഉള്ള എംഡന്‍ (കപ്പല്‍)  ഇൻഡ്യ പുക്ക് (ഇന്ത്യയില്‍ പ്രവേശിച്ച്) ഉദ്ദേശം സാധിച്ചുകൊണ്ടങ്ങനെ ചില ദിവസം അഞ്ചിടാതെ (ഭയപ്പെടാതെ/പതറാതെ) സഞ്ചരിച്ച് ക്ലേശം ചെറ്റ് (കുറച്ച് ബുദ്ധിമുട്ട്)  ഇങ്ങു ചേർത്തെങ്കിലും (ഉണ്ടാക്കിയെങ്കിലും), അതു കടലിൽ താഴ്കയാല്‍ ഈ ദേശം ആകവേ  നിർബാധമായീ (ബാധ/ബുദ്ധിമുട്ട് ഇല്ലാത്തതായി), ദൈവയോഗാൽ  നിഖിലവും (മുഴുവനും) ഇതുപോലായ് വരും

    സാരം: എംഡന്‍ എന്ന കപ്പല്‍ ബ്രിട്ടീഷ് പടയെ ഒട്ടും കൂസാതെ ഇന്‍ഡ്യന്‍  മഹാസമുദ്രത്തില്‍ വന്ന് കുഴപ്പങ്ങള്‍ നിരവധി ഉണ്ടാക്കിയെങ്കിലും അത് കടലില്‍ താഴ്ന്നതു കാരണം പ്രശ്നമില്ലാതെ ആയി, അതുപോലെ ദൈവാനുഗ്രഹത്താല്‍ എല്ലാ പ്രശ്നവും തീരും

    ശബ്ദാലങ്കാരങ്ങൾ:
    സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം ശം എന്നാണ്‌ എന്ന് ശ്രദ്ധിക്കുക; ഇതാണ്‌ സജാതീയദ്വിതീയാക്ഷരപ്രാസം .. രണ്ടാമത്തെ അക്ഷരം ഒന്ന് (ശം) തന്നെ, അതിന്റെ ജാതി ഒരേപോലെ (ശ എന്നാല്‍ എല്ലാ പാദവും ശ, ശി എന്നാല്‍ എല്ലാ പാദവും ശി, ശു എന്നാല്‍ എല്ലാ പാദത്തിനും ശു, അങ്ങിനെ) ഉള്ളതിനെ  സജാതീയദ്വതീയാക്ഷരപ്രാസം എന്ന് പറയുന്നു

    കലാശപ്രാസം: ഓരോ പാദത്തിലും അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക. എംഡന്‍/ഇന്‍ഡ്യ (ഒന്നാം പാദത്തിലെ അവസാനഭാഗം), സഞ്ചരി/ച്ചഞ്ചിടാതെ (രണ്ടാം  പാദത്തിലെ അവസാനഭാഗം), താഴ്കയാ/ലാകവേ (മൂന്നാം  പാദത്തിലെ അവസാനഭാഗം), ലായ് വരും/ദൈവയോ (നാലാം  പാദത്തിലെ അവസാനഭാഗം)

    കലാശപ്രാസത്തെ ശങ്കുണ്ണിപ്രാസം എന്നും പറയുമത്രേ, അത് കൊട്ടാരത്തില്‍ ശങ്കുണ്ണി സുലഭമായി പ്രയോഗിക്കുക കാരണം

    സന്ദര്‍ഭവശാല്‍ പറയട്ടെ, ശങ്കുണ്ണിപ്രാസത്തെ ഞാന്‍ ആദ്യമായി അറിയുന്നത് സന്തോഷ് പറഞ്ഞുതന്നിട്ടാണ്

    വൃത്തപരിചയം: അനുഷ്ടുപ്പ്

    വൃത്തപരിചയം: അനുഷ്ടുപ്പ്

    നമുക്ക് സുപരിചിതമായ അനുഷ്ടുപ്പ് പരിചയപ്പെടുത്താന്‍ ദിലീപേട്ടന്‍ കളരിയില്‍ ഏതാണ്ട് ഒരു കൊല്ലം മുമ്പ് ഇട്ട പോസ്റ്റിനെ ആശ്രയിക്കുന്നു. വൃത്തമഞ്ജരിയിലെ നിയമങ്ങളെക്കാള്‍ എന്നെ സഹായിച്ചിട്ടുള്ളത് ആ വിവരണം ആണ്.

    നേരത്തെ ഛന്ദസ്സിനെ കുറിച്ചു പറഞ്ഞിരുന്നല്ലോ. അനുഷ്ടുപ്പ് 8 അക്ഷരം ഒരു വരിയിൽ എന്ന നിബന്ധനയുള്ള ഛന്ദസ്സാണ്. ഈ ഛന്ദസ്സിൽ നിരവധി വൃത്തങ്ങൾ ഉണ്ട്. അത് മുഴുവൻ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനേക്കാൾ എളുപ്പം ദിലീപേട്ടൻ പറഞ്ഞു തന്ന വഴിയാണ്. അതുറച്ചാൽ സൌകര്യം പോലെ മറ്റുള്ളവ സ്വയം നോക്കാവുന്നതാണ്

    ദിലീപേട്ടൻ്റെ പഴയ പോസ്റ്റിൽ നിന്നും:



    കാളി കാളി *മഹാകാ*ളി
    ഭദ്രകാളി *നമോസ്തു*തേ
    കുലം ച കു*ലധര്‍മം* ച
    മാം ച പാല*യ പാല*യ


    ഓരോ വരിയിലും എട്ടക്ഷരങ്ങൾ (വർണ്ണങ്ങൾ). മുകളിൽ എഴുതിയതിൽ ബോൾഡ് ആയി എഴുതിയ, ഓരോ വരിയിലെയും അക്ഷരങ്ങൾ ശ്രദ്ധിക്കുക. ഗുരു ലഘുക്കളുടെ പരിചയം ഇവിടെ കിട്ടുന്നു.

    ചൊല്ലുവാൻ ഒരു സുഖമുണ്ടാകണം, അത് മാത്രമേ അനുഷ്ടുപ്പിന് നിയമമുള്ളൂ. എങ്കിലും പഴമക്കാർ, അങ്ങനെ എളുപ്പത്തിൽ ചൊല്ലുന്നതിന് ഒരു സൂത്രം പറഞ്ഞു തന്നിട്ടുണ്ട്. വീണ്ടും മുകളിലെ വരികളിലെ അവസാനത്തെ നാലക്ഷരം ശ്രദ്ധിക്കുക.

    ആദ്യത്തെ നാലക്ഷരം എന്തുവേണമെങ്കിലും ആവാം. അഞ്ചു മുതൽ ഏഴു വരെയുള്ള അക്ഷരങ്ങളിൽ,

    അഞ്ചാമത്തെ അക്ഷരം എല്ലാ വരികളിലും ലഘു തന്നെ ആവണം - ഇത് കൂട്ടക്കരമാവാം, പക്ഷെ ദീർഘമാവരുത്. കൂട്ടക്ഷരമായാൽ, നാലാമത്തെ അക്ഷരമാണ് ഗുരു ആവുക. (ഉദാഹരണം, "കത്തി* എന്ന വാക്ക് ഉണ്ടാകുന്നത്, കത്+ തി - എന്നാണ്. അതുകൊണ്ട് ക ആണ് ഗുരു, ത്തി ലഘുവാണ്. അതിനെപ്പറ്റി കൂടുതൽ ഭാവിയിൽ പറയാം)

    ആറാമത്തെ അക്ഷരം എല്ലാ വരികളിലും ഗുരുവാകണം - ദീർഘമാകാം, അല്ലെങ്കിൽ അടുത്ത അക്ഷരം കൂട്ടക്ഷരമാക്കിയാൽ മതി - തത്കാലം ഇങ്ങനെ നിൽക്കട്ടെ

    ഏഴാമത്തെ അക്ഷരം ഒന്നും മൂന്നും വരികളിൽ ഗുരുവും, രണ്ടും നാലും വരികളിൽ ലഘുവും ആകണം - ഇതാണ് നോക്കേണ്ടത്.

    എട്ടാമത്തെ അക്ഷരം എന്തായാലും ഗുരു ആയി പരിഗണിക്കപ്പെടും

    അതായത്, ഓരോ വരികളിലും എട്ടക്ഷരങ്ങൾ വീതം,

    ആദ്യത്തെ നാലക്ഷരങ്ങൾ എങ്ങനെ വേണമെങ്കിൽ ആവാം

    അഞ്ച്, ആറ്, ഏഴ് ഈ സ്ഥാനത്ത് വരുന്ന അക്ഷരങ്ങൾ വിവരിച്ചപോലെ ആക്കാൻ നോക്കണം

    എട്ടാമത്തെ അക്ഷരം എന്തുവേണമെങ്കിലും ആവാം.

    തത്കാലം, ദീർഘമായതും, ചില്ലക്ഷരങ്ങൾ വരുന്നതും, തുടർന്ന് കൂട്ടക്ഷരം വരുന്നതും ആയ അക്ഷരങ്ങൾ ഗുരുക്കൾ ബാക്കി എല്ലാം ലഘു എന്ന് കണക്കാക്കിയാൽ മതി. കൂട്ടക്ഷരം ഹ്രസ്വമായി വന്നാൽ (ഉദാ: ക്ക) അതിനു മുന്നിലത്തെ അക്ഷരമാണ് ഗുരു. നേരെ മറിച്ച് ക്കാ എന്നായാൽ അതിനു മുന്നില്ലേ അക്ഷരവും, ഇതും ഗുരുക്കൾ ആണ്. ഒന്ന് ശ്രമിച്ചാൽ പെട്ടെന്ന് ചെയ്യാം. 

    വൃത്തപരിചയം: മുഖവുര

    വൃത്തപരിചയം: മുഖവുര

    വൃത്തങ്ങളെ കുറിച്ചു പറയുമ്പോള്‍ പറയുന്ന ഒരു വാക്കാണ് ഛന്ദസ്സ് എന്നത്. എന്താണ്‌ അത് എന്നറിയാന്‍ വൃത്തമഞ്ജരിയിലെ ശ്ലോകം #3 ശ്രദ്ധിക്കുക

    പദ്യം വാര്‍ക്കുന്ന തോതല്ലോ
    വൃത്തമെന്നിഹ ചൊല്വതു
    ഛന്ദസ്സെന്നാലക്ഷരങ്ങ-
    ളിത്രയെന്നുള്ള ക്ലിപ്തിയാം

    പദ്യം ഉണ്ടാക്കാനുള്ള ക്രമത്തെയാണ്‌ വൃത്തം എന്ന് പറയുന്നത്. ഒരു പാദത്തില്‍ ഇത്ര അക്ഷരം എന്ന നിബന്ധനയാണ്‌ ഛന്ദസ്സ്. അതിനാല്‍ ഒരു ഛന്ദസ്സില്‍ തന്നെ അനവധി വൃത്തങ്ങള്‍ ഉണ്ടാവും.

    ഒരു പാദത്തില്‍ ഒരക്ഷരം തൊട്ട് ഒരു പാദത്തില്‍ 16 അക്ഷരം വരെ വരുന്ന ഛന്ദസ്സുകള്‍ ഉണ്ട്. അതായത്, ആകെ 26 ഛന്ദസ്സുകള്‍ ഉണ്ട്

    ഒരു പാദത്തില്‍ 26 അക്ഷരത്തില്‍ കൂടുതല്‍ ആണെങ്കില്‍ അവയെ പദ്യം എന്ന് പറയുകില്ലത്രേ. അവയെ ദണ്ഡകം എന്ന് പറയുന്നു. മരുവമ്മാവന്റെ മിരിന്ദാപരിണയത്തില്‍ അവസാനഭാഗത്ത് ഗാന്ധർവവിവാഹസന്ദര്‍ഭത്തിലെ ദണ്ഡകം റഫര്‍ ചെയ്യുമല്ലോ

    ലഘു-ഗുരുവിന്യാസം

    വൃത്തലക്ഷണത്തില്‍ നിന്നും ലഘു-ഗുരുവിന്യാസം മനസ്സിലാക്കാന്‍ രണ്ട് വഴി എന്ന് സൂചിപ്പിച്ചിരുന്നല്ലോ, അത് വ്യക്തമാക്കാന്‍ നേരത്തെ പരിചയപ്പെട്ട ശാര്‍ദ്ദൂലവിക്രീഡിതം തന്നെ എടുക്കാം

    വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം

    ഇതിലെ ഗണങ്ങളെ കുറിച്ച് നേരത്തെ പറഞ്ഞുവല്ലോ. അതായത് 1. മഗണം 2. സഗണം 3. ജഗണം 4. സഗണം 5. തഗണം 6. തഗണം അവസാനം ഒറ്റയ്ക്ക് ഒരു ഗുരുവും

    അത് അനുസരിച്ച് ഗുരുലഘുവിന്യാസം ഇങ്ങിനെ ആണല്ലോ:
    ---/vv-/v-v/vv-/(യതി) --v/--v/-

    വൃത്തലക്ഷണങ്ങള്‍ തന്നെ അതാതുവൃത്തത്തില്‍ ആണ്‌ എഴുതിയിട്ടുള്ളത്. അതിനാല്‍ വൃത്തലക്ഷണത്തിലെ ലഘു-ഗുരുവിന്യാസം നോക്കിയാല്‍ മതിയാകും ..അതാണ്‌ ഞാന്‍ പരിചയമില്ലാത്ത വൃത്തത്തില്‍ എഴുതാന്‍ ശ്രമിക്കുമ്പോള്‍ പതിവും

    ശാർദ്ദൂലവിക്രീഡിതം വൃത്തലക്ഷണത്തിലെ അക്ഷരങ്ങള്‍ക്കനുസരിച്ച് ലഘു-ഗുരുവിന്യാസം താഴെ കൊടുക്കുന്നു

    അക്ഷരം  ഗുരു/ലഘു ഗുരുവെങ്കില്‍ എന്തുകൊണ്ട്
    ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ന്ത്ര ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ണ്ടാൽ ഗുരു ദീര്‍ഘം
    ലഘു
    ലഘു
    ജം ഗുരു അനുസ്വാരം 
    ലഘു
    തം ഗുരു അനുസ്വാരം 
    ലഘു
    ഗു ലഘു
    രു ലഘു
    വും ഗുരു അനുസ്വാരം 



    ശാർ ഗുരു ദീര്‍ഘം
    ദ്ദൂ ഗുരു ദീര്‍ഘം
    ലഘു
    വി ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ക്രീ ഗുരു ദീര്‍ഘം
    ഡി ലഘു
    തം ഗുരു അനുസ്വാരം 

    ഗുരു-ലഘു വ്യത്യാസം - ഉദാഹരണം

    ഗണം തിരിച്ചുനോക്കുമല്ലോ:

    പാദം 1: കണ്ടാല്‍ തു/മ്പുചുരു/ണ്ടുനീണ്ട/മുടിയും/(യതി)വിസ്താര/മാം ഫാല/വും
    പാദം 2: നീണ്ടാഭം/ഗിയെഴു/ന്ന മൂക്കു/, നെടുതാം/(യതി)നേത്രങ്ങള്‍/വക്ഷസ്ഥ/ലം
    പാദം 3: രണ്ടാം വെ/ണ്മണിയ/ച്ഛനെന്നു/പറയാന്‍/ (യതി)പാകത്തി/ലാകുംഭ/യും
    പാദം 4: പൂണ്ടാക്കോ/മളകു/ഞ്ഞുഭൂപ/ഗുരുവെന്‍/(യതി)വിഘ്നങ്ങള്‍/തീര്‍ത്തീട/ണം"

    ഗണം 1: കണ്ടാ തു

    ക ഗുരുവാകും ണ്ട എന്ന കൂട്ടക്ഷരം കാരണം
    ണ്ടാ ഗുരുവാകും ദീര്‍ ഘം ആയതുകൊണ്ട്
    തു ഗുരുവാകും മ്പു  എന്ന കൂട്ടക്ഷരം കാരണം

    ---: മഗണം

    ഗണം 2: മ്പുചുരു

    മ്പു ലഘു
    ചു ലഘു
    രു ഗുരുവാകും ണ്ടു എന്ന കൂട്ടക്ഷരം കാരണം

    vv-: സഗണം

    ഇതുപോലെ മറ്റുഗണങ്ങളും നോക്കുമല്ലോ

    ശ്ലോകപരിചയം: ശ്ലോകം 2

    ശ്ലോകപരിചയം

    ശ്ലോകം 2:
    പഴയ മംഗളോദയം മാസികയില്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ കുറിച്ചുള്ള  ഒരു ലേഖനത്തില്‍ കണ്ടത്. ആരുടെ എന്ന് അറിയില്ല

    "കണ്ടാല്‍ തുമ്പുചുരുണ്ടുനീണ്ടമുടിയും
    വിസ്താരമാം ഫാലവും
    നീണ്ടാഭംഗിയെഴുന്ന മൂക്കു, നെടുതാം
    നേത്രങ്ങള്‍  വക്ഷസ്ഥലം
    രണ്ടാം വെണ്മണിയച്ഛനെന്നുപറയാന്‍
    പാകത്തിലാകുംഭയും
    പൂണ്ടാക്കോമളകുഞ്ഞുഭൂപഗുരുവെന്‍
    വിഘ്നങ്ങള്‍ തീര്‍ത്തീടണം"

    അര്‍ത്ഥം സ്പഷ്ടമാണ്‌ വിശദീകരണം ആവശ്യമില്ല എന്ന് കരുതുന്നു

    വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
    വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
    (ഗണങ്ങളെ കുറിച്ചും വൃത്തലക്ഷണങ്ങളെ കുറിച്ചും മറ്റൊരു പോസ്റ്റ് ഇടാം )

    ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് ആകെ 19 അക്ഷരങ്ങളാണ്‌ ഒരു വരിയില്‍ ... അതിലെ ഗണങ്ങള്‍ താഴെ പറയുന്ന ക്രമത്തില്‍ ആണ്.

    1. മഗണം (---)
    2. സഗണം (vv-)
    3. ജഗണം (v-v)
    4. സഗണം (vv-)
    5. തഗണം (--v)
    6. തഗണം (--v)

    മൂന്ന് അക്ഷരം വീതം 6 ഗണം ...18 അക്ഷരങ്ങളല്ലേ ആയുള്ളൂ; അന്ത്യാക്ഷരം ഗുരുവാകണം സതംത*ഗുരുവും" എന്നതിലെ ഗുരുവും സൂചിപ്പിക്കുന്നത്

    പന്ത്രണ്ടാൽ എന്നത് പന്ത്രണ്ടാമത്തെ അക്ഷരം കഴിഞ്ഞ് യതി (അര്‍ദ്ധവിരാമം ) വേണം എന്ന് സൂചിപ്പിക്കുന്നു
     
    എല്ലാം ചേര്‍ക്കുമ്പോള്‍
    ---/vv-/v-v/vv-/(യതി) --v/--v/-

    ദ്വിതീയാക്ഷരപ്രാസം  (എല്ലാ പാദത്തിലും രണ്ടാമത്തെ അക്ഷരം) ശ്രദ്ധിക്കുമല്ലോ

    ഗണങ്ങള്‍

    ഗണങ്ങള്‍

    വര്‍ണ്ണവൃത്തത്തിന്റെ ലക്ഷണങ്ങളെ മുമ്മൂന്ന് അക്ഷരങ്ങള്‍ കൂടുന്ന ഗണങ്ങളായി തിരിച്ച് ഓരോന്നും ഏതു ഗണത്തില്‍ പെടുന്നു എന്ന രീതിയില്‍ എന്നാണ്‌ സൂചിപ്പിക്കുക

    വൃത്തമഞ്ജരിയിലെ ശ്ലോകം 19 (രണ്ടുപാദമേ ഉള്ളൂ) ശ്രദ്ധിക്കുക

    മൂന്നക്ഷരം ചേര്‍ന്നതിനു
    ഗണമെന്നിഹ സംജ്ഞയാം

    ഇത് മൂന്നക്ഷരം കൂടുന്നതിനെ ആണ്‌ ഗണം എന്ന് പറയുക എന്ന് വ്യക്തമാക്കുന്നു

    വൃത്തമഞ്ജരിയിലെ ശ്ലോകം 20 (രണ്ടുപാദമേ ഉള്ളൂ) ശ്രദ്ധിക്കുക

    ഗണം ഗുരുലഘുസ്ഥാന-
    ഭേദത്താലെട്ടുമാതിരി

    അതായത് ലഘു-ഗുരുക്കളുടെ സ്ഥാനങ്ങള്‍ കണക്കാക്കിയാണ്‌ അത് ഏത് ഗണം എന്ന് നിശ്ചയിക്കുക; അങ്ങിനെ 8 ഗണങ്ങള്‍ ഉണ്ട്.

    മേലില്‍ ലഘു-ഗുരുക്കളെ ഇങ്ങിനെ സൂചിപ്പിക്കുന്നു
    v: ലഘു
    -:  ഗുരു

    അവ ഏതൊക്കെ എന്ന് അറിയാന്‍ ശ്ലോകം 21 ശ്രദ്ധിക്കുക

    ആദിമധ്യാന്തവര്‍ണ്ണങ്ങള്‍
    ലഘുക്കള്‍ യരതങ്ങളില്‍
    ഗുരുക്കള്‍ ഭജസങ്ങള്‍ക്കു
    മനങ്ങള്‍ ഗലമാത്രമാം

    അതായത്
    ആദ്യാക്ഷരം ലഘുവും മറ്റു രണ്ടും ഗുരുവും ആയാല്‍ യഗണം (v--)
    മധ്യാക്ഷരം ലഘുവും മറ്റു രണ്ടും ഗുരുവും ആയാല്‍ രഗണം (-v-)
    അന്ത്യാക്ഷരം ലഘുവും മറ്റു രണ്ടും ഗുരുവും ആയാല്‍ തഗണം (--v)

    ആദ്യാക്ഷരം ഗുരുവും മറ്റു രണ്ടും ലഘുവുംആയാല്‍ ഭഗണം (-vv)
    മധ്യാക്ഷരം ഗുരുവും മറ്റു രണ്ടും ലഘുവും ആയാല്‍ ജഗണം (v-v)
    അന്ത്യാക്ഷരം ഗുരുവും മറ്റു രണ്ടും ലഘുവുംആയാല്‍ സഗണം  (vv-)

    മൂന്നും ലഘുവായാല്‍ നഗണം (vvv) മൂന്നും ഗുരുവായാല്‍ മഗണം (---)

    ഗണങ്ങളെ കുറിച്ച് പറയുന്നതിന് മുമ്പ്

    ഗണങ്ങളെ കുറിച്ച് പറയുന്നതിന് മുമ്പ്

    വൃത്തമഞ്ജരിയിലെ ശ്ലോകം 12 ശ്രദ്ധിക്കുക:
    പദ്യം പൂർവ്വോത്തരാർദ്ധങ്ങ -
    ളെന്നു രണ്ടായ് മുറിക്കണം
    രണ്ടുപാദങ്ങളർദ്ധത്തിൽ
    വിഷമാഖ്യം സമാഖ്യവും

    നാലു പാദം ചേർന്നത് പദ്യം/ശ്ലോകം.

    അതിൽ ആദ്യരണ്ടു പാദം ചേർന്നത് പൂർവ്വാർദ്ധം

    അവസാനത്തെ രണ്ടുപാദം ചേർന്നത് ഉത്തരാർദ്ധം

    പൂർവ്വാർദ്ധവും ഉത്തരാർദ്ധവും വേറിട്ടു നിൽക്കണം. രണ്ടും കൂടിചേരുന്ന തരത്തിൽ സന്ധി / സമാസങ്ങൾ അനുവദനീയമല്ല ( ശ്ലോകരചനയുടെ ആദ്യകാലങ്ങളിൽ പലരും അങ്ങിനെ തെറ്റിച്ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഞാനും തെറ്റിച്ചെയ്തിട്ടുണ്ട്. പക്ഷെ അത് ചെയ്തുകൂടാ)

    ശ്ലോകം 17 ശ്രദ്ധിക്കുക:
    വർണ്ണപ്രധാനമാം വൃത്തം
    വർണ്ണവൃത്തമതായിടും
    മാത്രാപ്രധാനമാം വൃത്തം
    മാത്രാവൃത്തമതായിടും

    ഒരുപാദത്തിന് ഇത്ര വർണ്ണം (അക്ഷരം*) എന്ന നിയമം ഉള്ളവ വർണ്ണവൃത്തം

    തത്കാലം നമുക്ക് വര്‍ണ്ണബദ്ധരചനയില്‍ ശ്രദ്ധിക്കാം. മാത്രാബദ്ധരചന താരതമ്യേന എളുപ്പമാണ്, വര്‍ണ്ണബദ്ധരചന ഉറച്ചാല്‍.  വേണമെങ്കില്‍ പിന്നീട് നോക്കാം മാത്രാബദ്ധരചന


    * അക്ഷരം എന്ത് എന്ന് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

    ഗുരു-ലഘു വ്യത്യാസം - ഉദാഹരണം

     ഇന്നലെ പരിചയപ്പെടുത്തിയ ശ്ലോകം 
    അക്ഷരം  ഗുരു/ലഘു ഗുരുവെങ്കില്‍ എന്തുകൊണ്ട്
    ദൃ ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ഷ്ട്വാ ഗുരു ദീര്‍ഘം
    രാ ഗുരു ദീര്‍ഘം
    മേ ഗുരു ദീര്‍ഘം



    ലഘു
    ലഘു
    ലഘു
    ലഘു
    ലി ലഘു
    താം ഗുരു ദീര്‍ഘം



    കേ ഗുരു ദീര്‍ഘം
    ലഘു
    കീം ഗുരു ദീര്‍ഘം
    സ്വര്‍ ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ണ്ണ ലഘു
    വര്‍  ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ണ്ണാം ഗുരു ദീര്‍ഘം


    അക്ഷരം  ഗുരു/ലഘു ഗുരുവെങ്കില്‍ എന്തുകൊണ്ട്
    ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ദ്മ ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ഭ്രാ ഗുരു ദീര്‍ഘം
    ന്ത്യാ ഗുരു ദീര്‍ഘം



    ക്ഷു ലഘു
    ധി ലഘു
    ലഘു
    ലഘു
    ധു ലഘു
    പഃ ഗുരു വിസര്‍ഗ്ഗം



    പു ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ഷ്പ ലഘു
    ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ദ്ധ്യേ ഗുരു ദീര്‍ഘം
    ലഘു
    പാ ഗുരു ദീര്‍ഘം
    ഗുരു പാദാന്ത്യത്തെ ഗുരുവായി കാണാം എന്ന് ഒരു നിയമം ഉണ്ട്; അതുകൊണ്ട് ആണ്‌ എന്ന് കരുതുന്നു

    ഗുരുതാന്‍ ലഘു താനാകും
    ഹ്രസ്വം പാദാന്തസംസ്ഥിതം
    വൃത്തമഞ്ജരി ശ്ലോകം #10


    അക്ഷരം  ഗുരു/ലഘു ഗുരുവെങ്കില്‍ എന്തുകൊണ്ട്
    ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ന്ധീ ഗുരു ദീര്‍ഘം
    ഭൂ ഗുരു ദീര്‍ഘം
    തഃ ഗുരു വിസര്‍ഗ്ഗം



    കു ലഘു
    സു ലഘു
    ലഘു
    ലഘു
    ലഘു
    സാ ഗുരു ദീര്‍ഘം



    ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ണ്ട ലഘു
    കൈര്‍ ഗുരു ദീര്‍ഘം
    വി ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ദ്ധ ലഘു
    ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ക്ഷഃ ഗുരു വിസര്‍ഗ്ഗം


    അക്ഷരം  ഗുരു/ലഘു ഗുരുവെങ്കില്‍ എന്തുകൊണ്ട്
    സ്ഥാ ഗുരു ദീര്‍ഘം
    തും  ഗുരു അനുസ്വാരം 
    ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ന്തും  ഗുരു അനുസ്വാരം 



    ദ്വ ലഘു
    ലഘു
    ലഘു
    പി ലഘു
    ലഘു
    ഖേ ഗുരു ദീര്‍ഘം



    നാ ഗുരു ദീര്‍ഘം
    ത്ര ലഘു
    കര്‍ ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ത്തും  ഗുരു അനുസ്വാരം 
     സ ലഘു
    മര്‍ ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ത്ഥഃ ഗുരു വിസര്‍ഗ്ഗം

    ഗുരു-ലഘു വ്യത്യാസം - ഉദാഹരണം

    ഇത് അനുസരിച്ച് ഇന്നലെ കൊടുത്ത ശ്ലോകത്തില്‍ 
    1. ദൃഷ്ട്വാരാമേ എന്നതില്‍ നാലക്ഷരവും ഗുരുവാണ്.
    2. പവനചലിതാം എന്നതില്‍ ആദ്യത്തെ അഞ്ചക്ഷരവും ലഘുവും ആറാമത്തെ അക്ഷരം ഗുരുവും ആണ്
    3. കേതകീം എന്നതില്‍ ആദ്യത്തെയും മൂന്നാമത്തേയും അക്ഷരം ഗുരുവും നടുക്കുള്ളത് ലഘുവും ആണ്.
    4. സ്വര്‍ണ്ണവര്‍ണ്ണാം എന്നതില്‍ എല്ലാ രണ്ടാമത്തെ അക്ഷരം ലഘുവും മറ്റു മൂന്നും ഗുരുവും ആണ്.

    ഇതുപോലെ മറ്റുള്ള വരിയിലെ അക്ഷരങ്ങളും ഗുരു-ലഘു തിരിച്ച് നോക്കുമല്ലോ

    പരിചയമുള്ള മറ്റു ശ്ലോകങ്ങളിലും ഇതുപോലെ ഗുരു-ലഘുവിന്യാസം തിരിക്കാന്‍ ശ്രമിക്കുകയും സംശയം വന്നാല്‍ ചോദിക്കുകയും ചെയ്യുമല്ലോ. അതിനു ശേഷം നാളെ ഗണങ്ങളെ കുറിച്ച് നോക്കാം

    ഗുരു-ലഘു വ്യത്യാസം - ഉദാഹരണം 

    "ഹ്രസ്വാക്ഷരം ലഘുവതാം ..." എന്ന ശ്ലോകം തന്നെ ശ്രദ്ധിക്കുക. അത് അനുസരിച്ച് ആ ശ്ലോകത്തില്‍:

    1. ഹ്ര എന്നത് സ്വതവേ ലഘുവാണെങ്കിലും തുടര്‍ന്നു വരുന്ന സ്വ കൂട്ടക്ഷരമാകയാല്‍ ഹ്ര ഗുരുവാണ്.

    2. സ്വാ ദീര്‍ഘമായതുകൊണ്ട് ഗുരു തന്നെ

    3. ക്ഷ ലഘു തന്നെ

    4. രം എന്നത് അതു കഴിഞ്ഞ് അനുസ്വാരം വരുന്നതിനാല്‍ ഗുരു

    5. ല, ഘു, വ എന്ന മൂന്നക്ഷരവും ലഘു

    6. താം ഗുരു

    7. തുടര്‍ന്ന് ഗു, രു എന്നീ അക്ഷരങ്ങള്‍ ലഘു

    8. വാം, ദീർ, എന്നീ അക്ഷരങ്ങള്‍ ഗുരു

    9. ഘ എന്നത് ലഘു
    10. മാ എന്നത് ഗുരു
    11. യ എന്നത് ലഘു ആണെങ്കിലും തുടര്‍ന്ന് ത് എന്ന ചില്ല് വരുന്നതിനാല്‍ ഗുരു

    ഗുരു-ലഘു വ്യത്യാസം

    ഗുരു-ലഘു വ്യത്യാസം തിരിച്ചറിയാന്‍ തൊട്ടടുത്ത ശ്ലോകം (#9) ശ്രദ്ധിക്കുക

    ഹ്രസ്വാക്ഷരം ലഘുവതാം
    ഗുരുവാം ദീർഘമായത്
    അനുസ്വാരം വിസർഗ്ഗം താൻ
    തീവ്രയത്നമുരച്ചിടും
    ചില്ലുകൂട്ടക്ഷരം താനോ
    പിൻവന്നാൽ ഹ്രസ്വവും ഗുരു

    സ്വരം മാത്രമാണ് അക്ഷരം എന്ന് പറഞ്ഞുവല്ലോ. അത് ഹ്രസ്വമാണെങ്കിൽ ലഘു. ദീർഘമാണെങ്കിൽ ഗുരു.

    എന്നാൽ ഹ്രസ്വമായ അക്ഷരമാണെങ്കിലും ആ അക്ഷരം കഴിഞ്ഞ് ഉടനെ +അനുസ്വാരമോ, വിസർഗ്ഗമോ, ബലമായി ഉച്ചരിക്കേണ്ട ചില്ലക്ഷരമോ, കൂട്ടക്ഷരമോ വന്നാൽ ആ അക്ഷരത്തെ ഗുരുവായി കണക്കാക്കണം

    * സ്വരത്തിന്‌ പിന്നാലെ അം പോലെ വരുന്ന ഉച്ചാരണം


    അക്ഷരങ്ങള്‍

    നേരത്തെ സൂചിപ്പിച്ചത് പോലെ, പഠിക്കുന്നത് ഉറയ്ക്കാന്‍ ചെറിയ ഭാഗങ്ങളായി ഇവിടെ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നു.

    വൃത്തത്തെ കുറിച്ച് അറിയാന്‍ അത്യാവശ്യമായി അറിയേണ്ട ഒന്നാണ്‌ ഗുരു-ലഘു വ്യത്യാസം. അതിനായി ഇന്നലെ വിഷ്ണുപ്രസാദ് ഷെയര്‍ ചെയ്ത വൃത്തമഞ്ജരിയിലെ മൂന്നാം പേജില്‍ കൊടുത്തിരിക്കുന്ന ശ്ലോകം (#8) ശ്രദ്ധിക്കുക

    "സ്വരങ്ങള്‍ താനക്ഷരങ്ങള്‍
    വ്യഞ്ജനം വകയില്ലിഹ
    വ്യഞ്ജനങ്ങളടുത്തുള്ള
    സ്വരങ്ങള്‍ക്കംഗമെന്നുതാന്‍"

    അതായത് സ്വരങ്ങളെ മാത്രമേ അക്ഷരമായി കണക്കാക്കൂ. വ്യഞ്ജനങ്ങളെ അടുത്തുള്ള സ്വരങ്ങളോട് ചേര്‍ ത്തേ കണക്കാക്കൂ

    ആ നിലയില്‍ മുകളിലെ ശ്ലോകത്തിലെ അക്ഷരങ്ങള്‍ ഇവ മാത്രമാണ്

    സ്വ, ര, ങ്ങള്‍ താ, ന, ക്ഷ, ര, ങ്ങള്‍
    വ്യ, ഞ്ജ, നം,  വ, ക, യി, ല്ലി, ഹ
    വ്യ, ഞ്ജ, ന, ങ്ങ, ള, ടു, ത്തു, ള്ള
    സ്വ, ര, ങ്ങ, ള്‍ക്കം, ഗ, മെ, ന്നു, താന്‍

    ശ്ലോകപരിചയം: ശ്ലോകം 1 ... continued

    തുടരുന്നതിന്‌ മുമ്പ് ഇന്നലെ പരിചയപ്പെടുത്തിയ ശ്ലോകവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ഒരു ചോദ്യത്തിന്‌ ഉത്തരം പറയേണ്ടതുണ്ട് എന്ന് തോന്നുന്നു.

    ഈ ശ്ലോകത്തിന്റെ നാലുപാദങ്ങള്‍ ഇങ്ങിനെയാണ്.

    പാദം 1: ദൃഷ്ട്വാരാമേ പവനചലിതാം കേതകീം സ്വര്‍ണ്ണവര്‍ണ്ണാം
    പാദം 2: പദ്മഭ്രാന്ത്യാ ക്ഷുധിതമധുപഃ പുഷ്പമദ്ധ്യേ പപാത
    പാദം 3: അന്ധീഭൂതഃ കുസുമരജസാ കണ്ടകൈര്‍വിദ്ധപക്ഷഃ
    പാദം 4: സ്ഥാതും ഗന്തും ദ്വയമപി സഖേ നാത്ര കര്‍ത്തും സമര്‍ത്ഥഃ

    ഓരോ പാദത്തേയും രണ്ടാമത്തെ *യതിയില്‍ (10 അക്ഷരം കഴിഞ്ഞ്) മുറിച്ച് എഴുതിയതിനാല്‍ വന്ന സംശയം ആയതുകൊണ്ടാണ്‌ ഇപ്പോഴേ വ്യക്തമാക്കാം എന്ന് കരുതിയത്

    * മന്ദാക്രാന്ത വൃത്തലക്ഷണം: മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം

    ഓരോ വരിയിലും 17 അക്ഷരങ്ങള്‍ .. ഇതില്‍ ആദ്യത്തെ നാലക്ഷരം (എല്ലാം ഗുരു) കഴിഞ്ഞ് യതി (ചൊല്ലുമ്പോള്‍ ഒന്ന് നിര്‍ത്തണം),  പിന്നീട് ആറക്ഷരം (അഞ്ചു ലഘുവും പിന്നെ ഒരു ഗുരുവും)  കഴിഞ്ഞ് യതി (ചൊല്ലുമ്പോള്‍ ഒന്ന് നിര്‍ത്തണം), പിന്നെ ഏഴക്ഷരം (അതില്‍ രണ്ടാമത്തെയും അഞ്ചാമത്തെയും അക്ഷരങ്ങള്‍ ലഘു, മറ്റെല്ലാം ഗുരു)

    ഒരു കാര്യം കൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. യതി എന്നത് നിര്‍ത്തി ചൊല്ലണം എന്ന് പറഞ്ഞുവെങ്കിലും അര്‍ദ്ധവിരാമം മാത്രമാണ്‌ ഉദ്ദേശിക്കുന്നത്

    മുഖവുര

    ഇന്നലെ ഇട്ട ശ്ലോകത്തോട് അനുബന്ധിച്ചു ഉന്നയിക്കപ്പെട്ട അർത്ഥത്തെ കുറിച്ചുചോദ്യങ്ങൾക്ക് ദിലീപേട്ടൻ്റെ വിശദീകരണത്തോടെ വ്യക്തത വന്നുകാണും എന്ന് പ്രതീക്ഷിക്കുന്നു

    ഇനിയുള്ള ദിവസങ്ങളിലെ ശ്ലോക/വൃത്തപരിചയത്തെ കുറിച്ച് ഏകദേശരൂപം അവതരിപ്പിക്കുന്നത് നന്നാവും എന്ന് തോന്നുന്നു. പ്രധാനമായും രണ്ട് പംക്തികൾ ആണ് ഉദ്ദേശിക്കുന്നത്

    1. ശ്ലോകപരിചയം

    ഇത് നമ്മുടെ അക്ഷരശ്ലോകസദസ്സിൽ ചൊല്ലിക്കേൾക്കാത്ത ശ്ലോകങ്ങളെ പരിചയപ്പെടുത്താനാണ്.

    പരിചയപ്പെടുത്തുമ്പോൾ i) ശ്ലോകം, ii) ആരുടെ/ എവിടെ നിന്ന് എന്നറിയാമെങ്കിൽ അത്, iii) വൃത്തം, iv) വൃത്തലക്ഷണം.

    മാത്രമല്ല ചൊല്ലിയിടുകയും ചെയ്യാം

    സംസ്കൃതശ്ലോകമാണെങ്കിൽ പദച്ഛേദവും അർത്ഥവും കൂടിച്ചേർക്കാം

    ഇത് തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ ആകും


    2. വൃത്തപരിചയം

    ഇത് നിശ്ചിതക്രമത്തിൽ ആയിരിക്കും ഇത് ചെയ്യുന്നത്. ആദ്യഘട്ടങ്ങളിൽ ചെറിയ വൃത്തങ്ങളാവും എടുക്കുന്നത്. അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഇന്ദ്രവംശ, വംശസ്ഥം, രഥോദ്ധത, എന്ന ക്രമം ആണ് ഉദ്ദേശിക്കുന്നത്.

    ഇതിൽ ഈ ഞായറാഴ്ച അനുഷ്ടുപ്പിൽ തുടങ്ങാം എന്ന് കരുതുന്നു. ആദ്യവാരം സമസ്യാപൂരണവും രണ്ടാം വാരം സ്വന്തം ശ്ലോകങ്ങളും. ഒരു വൃത്തം പരിചയപ്പെടാൻ രണ്ടു ദിവസം കിട്ടും

    അതിനു മുമ്പായി ഇന്ന് ഗുരു/ലഘു തിരിക്കുന്നതും നാളെ ഗണം തിരിക്കുന്നതും ആകാം എന്ന് കരുതുന്നു

    പ്രാസം അലങ്കാരം മുതലായവ സൌകര്യം പോലെ പിന്നീട് കവർ ചെയ്യാം എന്ന് കരുതുന്നു

    ശ്ലോകപരിചയം: ശ്ലോകം 1

    ശ്ലോകം: 1 
    സരസശ്ലോകങ്ങള്‍ എന്ന ഒരു പഴയ പുസ്തകത്തില്‍ കണ്ടതാണ്; ആരുടെ ന്ന് അറിയില്ല

    ദൃഷ്ട്വാരാമേ പവനചലിതാം 
    കേതകീം സ്വര്‍ണ്ണവര്‍ണ്ണാം 
    പദ്മഭ്രാന്ത്യാ ക്ഷുധിതമധുപഃ
    പുഷ്പമദ്ധ്യേ പപാത
    അന്ധീഭൂതഃ കുസുമരജസാ
    കണ്ടകൈര്‍വിദ്ധപക്ഷഃ
    സ്ഥാതും ഗന്തും ദ്വയമപി സഖേ
    നാത്ര കര്‍ത്തും സമര്‍ത്ഥഃ

    അര്‍ത്ഥം: 
    സഖേ, ആരാമത്തില്‍, കാറ്റുകൊണ്ട് ഇളകി, സ്വര്‍ണ്ണനിറത്തോടു നില്‍ക്കുന്ന കൈതപ്പൂവിനെ കണ്ട് വിശന്നുവലഞ്ഞ വണ്ട് അത് താമരപ്പൂവാണെന്ന് ഭ്രമിച്ച് അതില്‍ ചെന്നുചേര്‍ന്നു. പൂമ്പൊടി കാരണം കണ്ണു കാണാതെയായതുകൊണ്ടും ചിറകില്‍ മുള്ളു തറച്ചതിനാലും നില്‍ക്കാനും പോകാനും വയ്യാത്ത നിലയിലായി 

    പല മോഹങ്ങളുടെയും പിറകെ ഉള്ള മനുഷ്യമനസ്സിന്റെ യാത്രയാണ്‌ ഈ ശ്ലോകം സൂചിപ്പിക്കുന്നത് എന്ന് തോന്നി; അതാണ്‌ എനിക്ക് ഈ ശ്ലോകം അത്രകണ്ട് ഇഷ്ടപ്പെടാന്‍ കാരണം

    വൃത്തം: മന്ദാക്രാന്ത

    വൃത്തലക്ഷണം: മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം 

    17 അക്ഷരങ്ങള്‍ .. ഇതില്‍ ആദ്യത്തെ നാലക്ഷരം (എല്ലാം ഗുരു) കഴിഞ്ഞ് യതി (ചൊല്ലുമ്പോള്‍ ഒന്ന് നിര്‍ത്തണം),  പിന്നീട് ആറക്ഷരം (അഞ്ചു ലഘുവും പിന്നെ ഒരു ഗുരുവും)  കഴിഞ്ഞ് യതി (ചൊല്ലുമ്പോള്‍ ഒന്ന് നിര്‍ത്തണം), പിന്നെ ഏഴക്ഷരം (അതില്‍ രണ്ടാമത്തെയും അഞ്ചാമത്തെയും അക്ഷരങ്ങള്‍ ലഘു, മറ്റെല്ലാം ഗുരു)

    ഹരി: ശ്രീ ഗണപതയെ നമഃ

    ഹരി: ശ്രീ ഗണപതയെ നമഃ
    അവിഘ്നമസ്തു
    ശ്രീമഹാദേവ്യൈ നമഃ


    ഇന്നലെ സൂചിപ്പിച്ചതുപോലെ അക്ഷരശ്ലോകസദസ്സിൻ്റെ ഈ ഇടവേള ശ്ലോകപരിചയത്തിനും ശ്ലോകരചനാപരിശീലനത്തിനും സമസ്യാപൂരണം എന്ന വിനോദത്തിനും ആയി ഈ ഗ്രൂപ്പ് പ്രയോജനപ്പെടുത്താം എന്ന് കരുതുന്നു. പതിവുപോലെ എല്ലാവരുടെയും സഹകരണവും പ്രതീക്ഷിക്കുന്നു.


    ഈ ഗ്രൂപ്പിൽ പലരും പ്രായം കൊണ്ടും അറിവുകൊണ്ടും എന്നേക്കാൾ മീതെയാണ്. അവരെ സവിനയം നമിക്കുന്നു. ഞാൻ നിമിത്തം മാത്രമാണ്, അവരുടെ സഹായസഹകരണങ്ങൾ ആണ് എൻ്റെ ബലവും ധൈര്യവും


    തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ എനിക്കറിയാവുന്ന ഒരു ശ്ലോകം പരിചയപ്പെടുത്തുവാനാണ് മനസ്സിൽ ഉള്ള പ്ലാൻ. അതുപോലെ മറ്റുള്ളവർക്കും ചെയ്യാം. ആരെങ്കിലും ചെയ്യുന്നു എങ്കിൽ നേരത്തെ അറിയിച്ചാൽ മതി.


    ഞാൻ പരിചയപ്പെടുത്തുന്ന ശ്ലോകത്തിൽ തെറ്റുകളോ പാഠഭേദങ്ങളോ ഉണ്ടെങ്കിൽ അതും പറഞ്ഞുതരും എന്ന് പ്രതീക്ഷിക്കുന്നു


    ഈ ഞായറാഴ്ച ഒരു വൃത്തപരിചയവും ആ വൃത്തത്തിൽ ഒരു സമസ്യാപൂരണവും. ആ പരിചയത്തിൻ്റെ ബലത്തിൽ തുടർന്നുള്ള വാരത്തിൽ ആ വൃത്തത്തിൽ സ്വന്തം രചനകൾ. 


    ഇതാണ് മനസ്സിലുള്ള പ്ലാൻ. എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു