Showing posts with label അനുപ്രാസം. Show all posts
Showing posts with label അനുപ്രാസം. Show all posts

Saturday, September 19, 2020

ഗണേശസ്തുതി

ഒറ്റക്കൊമ്പും, തുളുമ്പും കുളുര്‍കുടവയറും,
കൈകളില്‍ കാന്തി തേടും
മറ്റേക്കൊമ്പും കരിമ്പെന്നിവ, പല മിഴി ചി-
ന്നുന്ന ചിഹ്നങ്ങളോടും
തെറ്റെന്നേറ്റം തെളിഞ്ഞുള്‍ക്കനിവൊടെഴുമിട-
പ്പിള്ളിയുണ്ണിഗ്ഗണേശന്‍
തെറ്റൊന്നെങ്കല്‍ പ്പെടായ്വാന്‍ വിരവില്‍ വിലസണം
മുത്തൊടെന്നുള്‍ത്തടാന്തേ

https://archive.org/details/in.ernet.dli.2015.277683/page/n19/mode/2up

Saturday, August 15, 2020

ശ്ലോകപരിചയം: ശ്ലോകം 19

 ശ്ലോകപരിചയം

ശ്ലോകം 19:

മുട്ടിക്കൂടീട്ടു നിന്‍ കാല്‍ത്തളിരിണ പണിയു-
ന്നോര്‍ക്കു കാര്യങ്ങളെല്ലാം
മുട്ടി ക്രൂരാധി ചേരുന്നതിനുടനിടയായ്-
ത്തീരുമോ ചാരുമൂര്‍ത്തേ
തട്ടിത്താപാഗ്നി ചുട്ടുള്ളൊരുഹൃദയമൊടും
ശ്രീപതേ ഞാന്‍ ഭവല്‍ക്കാല്‍-
ത്തട്ടില്‍ത്താനേ കിടക്കും കരുണ തവ കിട-
യ്ക്കാതെ മാറില്ല തെല്ലും


കവി / കൃതി: പന്തളം കേരളവര്‍മ്മയുടെ ലക്ഷ്മീശദശകത്തില്‍ നിന്നും 

വൃത്തം: സ്രഗ്ദ്ധര

വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
ശ്രീപതേ (അല്ലയോ ശ്രീപതേ; മഹാലക്ഷ്മിയുടെ പതിയായ വിഷ്ണുഭഗവാനേ) മുട്ടിക്കൂടീട്ടു (അടുത്തുകൂടീട്ട്) നിന്‍ കാല്‍ത്തളിരിണ  (കാലുകളാകുന്ന തളിരിന്‍റെ ജോഡി - പാദയുഗ്മം) പണിയുന്നോര്‍ക്കു (സേവിക്കുന്നവര്‍ക്ക്) കാര്യങ്ങളെല്ലാം മുട്ടി (ഒരു കാര്യവും നടക്കാതെ) ക്രൂരാധി (വല്ലാത്ത വിഷമം ) ചേരുന്നതിന്‌ (ഉണ്ടാകുവാന്‍) ഉടന്‍ ഇടയായ് തീരുമോ (സാദ്ധ്യതയുണ്ടോ; ഇല്ല എന്ന് ധ്വനി) ചാരുമൂര്‍ത്തേ (സുന്ദരനായ ഭഗവാനേ). തട്ടിത്താപാഗ്നി ചുട്ടുള്ളൊരു (താപം ചൂട് എന്നും ദുഃഖം എന്നും (മേഘദൂതം സന്തപ്താനാം - ചൂടു തട്ടിയവര്‍ക്ക് എന്നും ദുഃഖിക്കുന്നവര്‍ക്ക് എന്നും) വിഗ്രഹിക്കുമ്പോള്‍ - ചൂടുള്ള തീ എന്നും ദുഃഖത്തിന്‍റെ ചൂട് എന്നും - അത് തട്ടി ദഹിക്കുന്ന) ഹൃദയമൊടും (ഹൃദയത്തോടെ) ഞാന്‍ ഭവല്‍ക്കാല്‍ത്തട്ടിത്താനേ കിടക്കും (താനേ - ഒറ്റയ്ക്ക് എന്നും അവിടെത്തന്നെ എന്നും.  താപവും താനേയും രണ്ടും ധ്വന്യാത്മകമാണ് -  ഞാന്‍ ഭവാന്റെ കാല്‍ക്കല്‍ തന്നെ കിടക്കും) തവ കരുണ കിടയ്ക്കാതെ (ഭവാന്റെ കരുണ ലഭിക്കാതെ) മാറില്ല തെല്ലും (മാറിപ്പോവില്ല)

സാരാര്‍ത്ഥം:
വിഷ്ണുഭഗവാനേ, നിന്റെ അടുത്തു വന്ന് സേവിക്കുന്നവര്‍ക്ക് ഒരു കാര്യവും നടക്കാതെയായി വല്ലാത്ത വിഷമം ഒന്നും വരില്ല (ഇത് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ എനിക്ക് വിഷമങ്ങള്‍ ഉണ്ട്. അതു മാറ്റാന്‍). ഭഗവാന്‍ കനിയുന്നതുവരെ, വിഷമിക്കുന്ന ഹൃദയത്തോടെ, ഞാന്‍ ഭവാന്റെ കാല്‍ക്കല്‍ തന്നെ കിടക്കും.

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം:  എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ട്ടി)
കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക

തീരുമോ ചാരുമൂര്‍ത്തേ, മാറില്ല തെല്ലും

അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്):
മുട്ടി/ക്കൂടീട്ടു , തളിരിണ/പണിയു, നുടനിടയായ്, ത്തട്ടില്‍ ത്താനേ, കിടക്കും കരുണ തവ കിടയ്ക്കാതെ

Monday, August 10, 2020

ശ്ലോകപരിചയം : ശ്ലോകം 18

 ശ്ലോകപരിചയം


ശ്ലോകം 18:

അവനമാവനമാലി നടത്തുമെ-
ന്നിഹ മുദാഹമുദാര! നിനച്ചു താന്‍
ഭുവനപാവന! പാര്‍ക്കുവതെന്നതോര്‍-
ക്കണമിതാണമിതാദരമാശ മേ

കവി / കൃതി: കെ സി കേശവപിള്ളയുടെ കേശവാഷ്ടകത്തില്‍ നിന്ന്

വൃത്തം: ദ്രുതവിളംബിതം
വൃത്തലക്ഷണം: ദ്രുതവിളംബിതമാം നഭവും ഭരം

അതായത് നഗണം ഭഗണം ഭഗണം  രഗണം

vvv/-vv/-vv/-v-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:

(ഹേ) ഭുവനപാവന! (ലോകം പാലിക്കുന്നവനേ) (ഹേ) ഉദാര (ദയാശീല)  അവനം (പാലനം രക്ഷണം) ആ വനമാലി (വിഷ്ണു/കൃഷ്ണന്‍ ആയ നീ) നടത്തും എന്ന് ഇഹ (ഇവിടെ) മുദാ (സന്തോഷത്തോടെ) അഹം (ഞാന്‍) നിനച്ചു താന്‍ (വിചാരിച്ചു തന്നെയാണ്)  പാര്‍ക്കുവത് (താമസിക്കുന്നത്/ജീവിക്കുന്നത്) എന്നതോര്‍ക്കണം (എന്ന് അങ്ങ് ഓര്‍ത്തുകൊള്ളും) ഇതാണ്‌ മേ (എന്റെ) അമിതാദരം (അമിതമായ ആദരവോട് കൂടിയുള്ള) ​ആശ 

സാരാര്‍ത്ഥം:
ലോകം പാലിക്കുന്ന ദയാശീലനായ ഭഗവാനേ, ഈ ലോകത്തെ ഭഗവാന്‍ പാലിക്കും രക്ഷിക്കും എന്ന് വിചാരിച്ചാണ്‌ ഞാന്‍ സമാധാനമായി ഇരിക്കുന്നത്. ഇത് നീ ഓര്‍ക്കണം എന്നതാണ്‌ എന്റെ വലിയ ആഗ്രഹം 

ശബ്ദാലങ്കാരങ്ങൾ:
അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്):
അവനമാവനമാലി, ന്നിഹ മുദാഹമുദാര, ഭുവനപാവന

യമകം (അക്ഷരക്കൂട്ടം പല അര്‍ത്ഥത്തില്‍ ആവർത്തിച്ച് ഉപയോഗിക്കുന്നത്): 
നാലുപാദങ്ങളിലും: അവനമാവന, മുദാഹമുദാര, ഭുവനപാവന, മിതാണമിതാ

Wednesday, August 5, 2020

ശ്ലോകപരിചയം: ശ്ലോകം 16

ശ്ലോകപരിചയം

ശ്ലോകം 16:
കണ്ഠേ നല്ല കറുപ്പുമുണ്ടൊരുമുറി-
സ്സോമന്‍ ജടാന്തസ്ഥലേ
പണ്ടേയുള്ളൊരുവെള്ളമുണ്ടുതലയില്‍
കണ്ടാലതും വിസ്മയം
ഉണ്ടേ നിങ്കലൊരെട്ടു നല്ല കരമു-
ണ്ടെന്നല്ല രുദ്രാവലീ
ശ്രീകണ്ഠേശ്വര! പിന്നെയും വെറുതെ നീ
തോല്‍മുണ്ടുടുത്തീടൊലാ

കവി / കൃതി:
വെണ്മണി മഹന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

---/vv-/v-v/vv-/(യതി)--v/--v/-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
(അല്ലയോ) ശ്രീകണ്ഠേശ്വര!, കണ്ഠേ (കഴുത്തില്‍) നല്ല കറുപ്പും (നീലകണ്ഠനാണല്ലോ ശിവന്‍)  ഉണ്ട്; (അതുപോലെ) ഒരു മുറിസ്സോമന്‍ (ചന്ദ്രക്കല) ജടാന്തസ്ഥലേ (ജടയ്ക്കുള്ളില്‍), തലയില്‍ പണ്ടേ ഉള്ളൊരു വെള്ളം ഉണ്ട്. കണ്ടാല്‍ അതും വിസ്മയം ഉണ്ടേ (ഉണ്ടല്ലോ). നിങ്കല്‍ (നിന്നില്‍ /നിനക്ക്) ഒരെട്ടു നല്ല കരം (നല്ല എട്ട് കൈകള്‍) ഉണ്ട്. രുദ്രാവലീ (ഏകാദശരുദ്രന്മാരുടെ നിര) ഉണ്ട്. പിന്നെയും (ഇത്രയും മുണ്ടുള്ള അവസ്ഥയ്ക്ക്) വെറുതെ നീ തോല്‍മുണ്ട് (തോല്‍ ) ഉടുത്തീടൊലാ (ഉടുത്തുകൂടാ)

സാരാര്‍ത്ഥം:
അല്ലയോ ശ്രീകണ്ഠേശ്വര!, അല്ലയോ) ശ്രീകണ്ഠേശ്വര!, നല്ല കറുപ്പു'മുണ്ട്', ഒരു മുറിസ്സോമന്‍ ജടയ്ക്കുള്ളില്‍; തലയില്‍ പണ്ടേ ഉള്ളൊരു വെള്ള'മുണ്ട്'. കണ്ടാല്‍ അതും വിസ്മയം ഉണ്ടേ (ഉണ്ടല്ലോ). നിങ്കല്‍ (നിന്നില്‍ /നിനക്ക്) ഒരെട്ടു നല്ല കര'മുണ്ട്'. ഏകാദശരുദ്രന്മാരുടെ നിര ഉണ്ട്. പിന്നെയും (ഇത്രയും 'മുണ്ടു'ള്ള അവസ്ഥയ്ക്ക്) വെറുതെ നീ തോല്‍മുണ്ട് (തോല്‍ ) ഉടുത്തീടൊലാ (ഉടുത്തുകൂടാ)

(മുണ്ട് എന്ന വാക്ക് പല അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ട് ഇത്രയധികം മുണ്ടുള്ളപ്പോള്‍ എന്തിനാണ്‌ തോല്മുണ്ട് ഉടുക്കണ്ടാ  ന്ന് തമാശയായിട്ട് ഭഗവാനോട് പറയുന്ന സരസശ്ലോകമാണിത്)

ശബ്ദാലങ്കാരങ്ങൾ:
അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്): 
യുള്ളൊരുവെള്ളമുണ്ടു
കണ്ഠേ/കറുപ്പുമുണ്ടൊരു/പണ്ടേ/വെള്ളമുണ്ടു/കണ്ടാലതും/ഉണ്ടേ/കരമുണ്ടെന്നല്ല/ശ്രീകണ്ഠേശ്വര/തോല്‍മുണ്ടു

Tuesday, August 4, 2020

ശ്ലോകപരിചയം: ശ്ലോകം 15

ശ്ലോകപരിചയം

ശ്ലോകം 15:
തിങ്ങിപ്പൊങ്ങിപ്പരന്നീടിന പെരിയ ഭവാം-
ഭോനിധിക്കുള്ളിലെന്നും
മുങ്ങിപ്പൊങ്ങിക്കുഴങ്ങീടിനൊരടിയനെ നീ
യത്തല്‍തീര്‍ത്താത്തമോദം
ഭംഗം കൂടാതപാംഗത്തരണിയിലണയെ-
ച്ചേര്‍ത്തുടന്‍ കാത്തിടേണം 
'ചെങ്ങല്‍'ത്തുംഗപ്രമോദാന്വിതമടിയരുളും
ശൈലകന്യേ വദാന്യേ

കവി / കൃതി:
വെണ്മണി അച്ഛന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
വദാന്യേ (ഉദാരമനസ്കയായ) 'ചെങ്ങല്‍'ത്തുംഗപ്രമോദാന്വിതമടിയരുളും (+ചെങ്ങല്‍ ക്ഷേത്രത്തില്‍ സന്തോഷത്തോടെ എഴുന്നള്ളിയിരിക്കുന്ന) ശൈലകന്യേ (ശ്രീപാര്‍വ്വതീ) , തിങ്ങിപ്പൊങ്ങിപ്പരന്നീടിന (നിറഞ്ഞുപരന്നു കിടക്കുന്ന) പെരിയ (വലിയ) ഭവാംഭോനിധിക്കുള്ളില്‍ (ലോകമാകുന്ന കടലില്‍) എന്നും മുങ്ങിപ്പൊങ്ങിക്കുഴങ്ങീടിനൊരടിയനെ (മുങ്ങിയും പൊങ്ങിയും കഴയുന്ന എന്നെ) നീയത്തല്‍ (വിഷമം) തീര്‍ത്ത് (ഇല്ലാതെ ആക്കി) ആത്തമോദം (സന്തോഷത്തോടു കൂടി) ഭംഗം കൂടാതെ (തടസ്സങ്ങള്‍ ഇല്ലാതെ) അപാംഗത്തരണിയില്‍ (കടാക്ഷമാകുന്ന വഞ്ചിയില്‍) അണയെച്ചേര്‍ത്തുടന്‍ (തന്നോട് ചേര്‍ത്ത് ഉടനെ തന്നെ) കാത്തിടേണം 

സാരാര്‍ത്ഥം:
ഉദാരമനസ്കയായ ചെങ്ങല്‍ ഭഗവതീ, അറ്റം കാണാനാവാത്ത സംസാരസമുദ്രത്തില്‍ മുങ്ങിപ്പൊങ്ങി വലയുന്ന എന്നെ എത്രയും പെട്ടെന്ന് നിന്നോട് ചേര്‍ത്ത് എന്റെ വിഷമങ്ങള്‍ മാറ്റി കാത്തുരക്ഷിക്കണം

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ങ്ങി/ഗം/ങ്ങ); ഭംഗം എന്നതില്‍ അക്ഷരം ഗ ആണെങ്കിലും ഭംഗം എന്ന് പറയുമ്പോള്‍ ഏതാണ്ട് ങ്ങ എന്ന പോലെയുള്ള ശബ്ദം ആണല്ലോ; അതിനാല്‍ പൊതുവെ ദ്വിതീയാക്ഷരപ്രാസമായി കാണുന്നു
അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്):  തിങ്ങിപ്പൊങ്ങി, മുങ്ങിപ്പൊങ്ങിക്കുഴങ്ങീ, ടിനൊരടിയനെ, ഭംഗം കൂടാതപാംഗ, ത്തരണിയിലണയെ, ഭവാംഭോനിധി
കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക
യത്തല്‍തീര്‍ത്താത്തമോദം, ച്ചേര്‍ത്തുടന്‍ കാത്തിടേണം , ശൈലകന്യേ വദാന്യേ

+വെണ്മണി  ഇല്ലം സ്ഥിതിചെയ്യുന്ന ശ്രീമൂലനഗരത്തിനും കാഞ്ഞൂരിനും ഇടയ്ക്കുള്ള ഒരു അമ്പലമാണ് ചെങ്ങൽ ഭഗവതീ ക്ഷേത്രം . വെണ്മണിമാരുടെ പല കൃതികളിലും ഇഷ്ടദേവതാവന്ദനമായി തിര വൈരാണിക്കുളത്തപ്പന്‍റേയും  അവിടത്തെ ശ്രീപാര്‍വതിയുടേയും കൂടെ ചെങ്ങൽ ഭഗവതിയെയും സ്മരിച്ചു കാണുന്നുണ്ട്.

Saturday, August 1, 2020

ശ്ലോകപരിചയം: ശ്ലോകം 14

ശ്ലോകപരിചയം

ശ്ലോകം 14:
വിതതസംസൃതിസങ്കടവന്‍കടല്‍
പ്രതരണേ തുണ നിന്തിരുമേനി മേ
സതതമാര്‍ക്കൊരു ശക്തി വിമുക്തി തന്‍
വിതരണേ തരണേ വിജയം ഹരേ

കവി / കൃതി:
കാത്തൊള്ളില്‍ അച്യുതമേനോന്റെ കൃഷ്ണസ്തുതി എന്ന കൃതിയില്‍ നിന്ന്

വൃത്തം: ദ്രുതവിളംബിതം
വൃത്തലക്ഷണം: ദ്രുതവിളംബിതമാം നഭവും ഭരം

അതായത് നഗണം ഭഗണം ഭഗണം  രഗണം

vvv/-vv/-vv/-v-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
അല്ലയോ ഹരേ, ആര്‍ക്ക്  വിമുക്തി  തന്‍  വിതരണേ (ആര്‍ക്ക് വിമുക്തിയുടെ വിതരണത്തില്‍) സതതം ഒരു ശക്തി [(സതതമായ ഒരു ശക്തി)  (ഉണ്ടോ, അങ്ങിനെയല്ലാമുള്ള)] നിന്തിരുമേനി (നിന്‍റെ തിരുവടി) വിതതസംസൃതിസങ്കടവന്‍കടല്‍ പ്രതരണേ  (വിതതം = വ്യാപിച്ച, സംസൃതി = ലോകം; പ്രതരണേ = പ്രകര്‍ഷേണ തരണം ചെയ്യുന്നതില്‍; വിതതമായ സംസൃതിയാകുന്ന വന്‍ കടല്‍ പ്രകര്‍ഷേണ തരണം ചെയ്യുന്നതില്‍)  മേ (എനിക്ക്) തുണ വിജയം തരണേ (തുണയും വിജയവും തരണേ)

സാരാര്‍ത്ഥം:
അല്ലയോ ഹരേ, എന്നും മോക്ഷം തരാന്‍ ശക്തിയുള്ള ഭഗവാന്‍ തന്നെ അനന്തമായി കാണപ്പെടുന്ന ലോകമാകുന്ന വലിയ കടല്‍ കടക്കാന്‍ ഭഗവാന്‍ തന്നെ തുണയും വിജയവും തരണേ

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ത)
അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്):  സങ്കടവന്‍കടല്‍,  പ്രതരണേ തുണ, ശക്തി വിമുക്തി
++യമകം (വാക്കുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നത്):  വിതരണേ/തരണേ
(കാത്തൊള്ളില്‍ അച്യുതമേനോന്റെ കൃഷ്ണസ്തുതി എന്ന കൃതിയില്‍ എല്ലാ ശ്ലോകത്തിലും യമകം കാണാം )

++ വാക്കുകൾ ആവർത്തനം യമകം ആയി കണക്കാക്കപ്പെടണമെങ്കില്‍ അവ  "ശിവ ശിവ" എന്ന് പറയുന്നത് പോലെ ഒരേ അര്‍ത്ഥത്തില്‍ ആകരുത്
"അക്ഷരക്കൂട്ടമൊന്നായി-
ട്ടർഥം ഭേദിച്ചിടും പടി
ആവർത്തിച്ചു കഥിച്ചീടിൽ
യമകം പലമാതിരി"

Monday, July 27, 2020

ശ്ലോകപരിചയം: ശ്ലോകം 12

ശ്ലോകപരിചയം

ശ്ലോകം 12:
നോക്കുമ്പോള്‍ പശു പക്ഷി തൊട്ടു വളരെ-
ജ്ജന്മം കഴിഞ്ഞിട്ടിതാ
നോക്കിപ്പോള്‍ നരജന്മമായി, ഭഗവത്-
സേവയ്ക്കു നാം പാത്രമായ്
ചാക്കെന്നാണ, തുമില്ല നിശ്ചയ, മിനി-
സ്സംസാരബന്ധം വരാ-
താക്കാനോര്‍ക്കുക ചിത്സ്വരൂപമനിശം
മങ്ങാതെ മാലോകരേ


കവി / കൃതി:
നടുവത്ത് അച്ഛന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

---/vv-/v-v/vv-/(യതി)--v/--v/-

v ലഘു, - ഗുരു

ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
മാലോകരേ (ലോകത്തിലുള്ളവരെ), നോക്കുമ്പോള്‍ (നോക്കുന്ന നേരം --ദേ കാണുന്നില്ലേ എന്ന ധ്വനിയില്‍) പശു പക്ഷി തൊട്ടു വളരെജ്ജന്മം കഴിഞ്ഞിട്ടിതാ  (പശു പക്ഷി എന്നിങ്ങിനെ പല ജന്മവും കഴിഞ്ഞിപ്പോള്‍) നോക്കിപ്പോള്‍  (നമുക്ക് ഇപ്പോള്‍)  നരജന്മമായി (മനുഷ്യനായി ജന്മം കിട്ടി), ഭഗവത്സേവയ്ക്കു നാം പാത്രമായ് (ഈശ്വരനെ സേവിക്കാന്‍ പറ്റുന്ന നിലയില്‍ ആയി), ചാക്കെന്നാണ്(ചാക്ക്/മരണം  എന്നാണ് = ചാവല്‍ എന്നാണ്) , അതുമില്ല നിശ്ചയം (അതിനെ കുറിച്ച് ഒന്നും അറിയില്ല), ഇനിസ്സംസാരബന്ധം വരാതാക്കാന്‍ (ഇനി സംസാരബന്ധം വരാതിരിക്കാന്‍)  ചിത്സ്വരൂപമനിശം (എല്ലായ്പോഴും ചിത്സ്വരൂപത്തിലുള്ള ശക്തിയെ) മങ്ങാതെ (ഒട്ടും കുറയാതെ) ഓര്‍ക്കുക 

സാരാര്‍ത്ഥം:  എത്രയോ ജന്മം കഴിഞ്ഞ് കിട്ടിയതാണ്‌ മനുഷ്യനായുള്ള ജന്മം. ഈ ജന്മം ഈശ്വരനെ സേവിക്കാന്‍ ഉചിതമാണ്. എന്നാണ്‌ മരണം എന്ന് ഒരു നിശ്ചയവുമില്ല. ഇനി സംസാരബന്ധം വന്നുപെടാതിരിക്കാന്‍ എല്ലാവരും ചിത്സ്വരൂപിയായ ശക്തിയെ നല്ലവണ്ണം  ഓര്‍ക്കുക

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ക്കു, ക്കി, ക്കെ, ക്കാ )
 
അനുപ്രാസം:  താക്കാ/നോര്‍ക്കുക,  മങ്ങാതെ മാലോകരേ

Saturday, July 25, 2020

ശ്ലോകപരിചയം: ശ്ലോകം 11

ശ്ലോകപരിചയം

ശ്ലോകം 11:
ശ്രീമൂലം പാപജാലം പലതുമഹമുപാര്‍-
ജ്ജിച്ചു കെല്പുള്ളവണ്ണം
സ്ത്രീമൂലം വന്നിടാവുന്നൊരുദുരിതമിനി-
ബ്ബാക്കിയില്ലോര്‍ക്കിലൊന്നും
വാമൂലം, വാമദേവപ്രണയിനി, ചെറുതോ
പാതകം ഹാ തവാംഘ്രി-
ശ്രീമൂലം വിട്ടുപോയാലടിയനുനരകാ-
വാസമാചന്ദ്രതാരം


കവി / കൃതി:
ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി (രാജാവ്), ദേവീവ്യപാശ്രയസ്തോത്രത്തില്‍

സല്പാത്രത്തിലൊഴിച്ചതില്ലൊരുതവിത്തോയം, ബഹ്മാവിന്റെയുമന്തകന്റെയുമഹോ, സൃഷ്ടിച്ചൂ മര്‍ത്ത്യദേഹം എന്നീ ശ്ലോകങ്ങള്‍ നമ്മുടെ സദസ്സുകളില്‍ ചൊല്ലാറുള്ളത് ഈ കൃതിയില്‍ നിന്നാണ്

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ


അർത്ഥം:
ശ്രീമൂലം (ധനം  ഉള്ളത് ദുര്‍വിനിയോഗം ചെയ്ത്) പാപജാലം പലതുമഹമുപാര്‍ജ്ജിച്ചു കെല്പുള്ളവണ്ണം  (പറ്റുന്ന പോലെയൊക്കെ പല പാപവും സമ്പാദിച്ചു) സ്ത്രീമൂലം വന്നിടാവുന്നൊരുദുരിതമിനി (ഇനി സ്ത്രീസംസര്‍ഗ്ഗം മൂലം വരാവുന്ന ദുരിതങ്ങളും) ബ്ബാക്കിയില്ലോര്‍ക്കിലൊന്നും (ബാക്കിയില്ലാതെ എല്ലാം തന്നെ വന്നുചേര്‍ന്നു) വാമൂലം (കെട്ട വാക്കുകള്‍ കൊണ്ട്), വാമദേവപ്രണയിനി (വാമദേവന്‍ = ശിവന്‍ , വാമദേവപ്രണയിനി = ശിവപ്രിയ = ശ്രീപാര്‍വ്വതി), ചെറുതോ പാതകം (ചെറുതല്ല ചെയ്ത ദോഷങ്ങള്‍) ഹാ (കഷ്ടം) തവാംഘ്രിശ്രീമൂലം (ഐശ്വര്യത്തിന്‍റെ ആശ്രയമായ ദേവിയുടെ പാദങ്ങള്‍ ) വിട്ടുപോയാല്‍ അടിയനു (എനിക്ക് ) നരകാവാസം (നരകത്തിലെ ആവാസം) ആചന്ദ്രതാരം (നിത്യവും)

സാരാര്‍ത്ഥം:
അല്ലയോ ശ്രീപാര്‍വതീദേവി ധനം,  തെറ്റായി ഉപയോഗിച്ച് പല തെറ്റും ചെയ്തു, സ്ത്രീസംസര്‍ഗ്ഗം കൊണ്ടുവരുന്ന ദുരിതങ്ങളും ഉണ്ടായി, വാക്കുകൊണ്ടും നിരവധി പാപങ്ങള്‍ ചെയ്തു, ദേവിയുടെ തൃപ്പാദം തുണയ്ക്കില്ലെങ്കില്‍ എന്നും നരകവാസം തന്നെയാവും എനിക്ക് അനുഭവം   

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (മൂ)
 
ത്രിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും മൂന്നാം അക്ഷരം (ലം)

അനുപ്രാസം:  ശ്രീമൂലം/പാപജാലം, വാമൂലം/വാമ, ബ്ബാക്കിയി/ല്ലോര്‍ക്കിലൊന്നും, ചെറുതോ/പാതകം

Monday, July 20, 2020

ശ്ലോകപരിചയം: ശ്ലോകം 9

ശ്ലോകപരിചയം

ശ്ലോകം 9:

സാപ്പാടിന്നായ് ക്ഷണിച്ചീടിന ധനദനൊരു-
ക്കിച്ചുവച്ചുള്ള സദ്യ-
ക്കോപ്പാകെത്തീര്‍ത്തൊരാനത്തലയനു ജഠര-
ത്തീപ്പിശാചൊന്നടങ്ങാന്‍
തപ്പാതെന്തോ ജപിച്ചൂതിയ മലര്‍മണിയാ-
മമ്പുതാങ്ങിക്കൊടുത്താ-
മുപ്പാരിന്‍ മൂപ്പരാകും മലര്‍വിശിഖരിപു-
സ്വാമി സൌഖ്യം തരട്ടെ

കവി / കൃതി: ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്റെ  ഒറ്റശ്ലോകം

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
സാപ്പാടിന്നായ് (ഭക്ഷണത്തിനായ്) ക്ഷണിച്ചീടിന (ക്ഷണിച്ച) ധനദനൊരുക്കിച്ചുവച്ചുള്ള (കുബേരന്‍ ഒരുക്കിവച്ച) സദ്യക്കോപ്പാകെ (സദ്യയിലെ വിഭവങ്ങള്‍ മാത്രമല്ല, അതിനുവേണ്ടതായ കലവറയടക്കമുള്ള എല്ലാ സാധനങ്ങളും ) ത്തീര്‍ത്തൊരാനത്തലയനു (കഴിച്ചു തീര്‍ത്ത ഗണപതിക്ക്) ജഠരത്തീപ്പിശാചൊന്നടങ്ങാന്‍ ( ജഠരത്തിലെ തീ ആകുന്ന പിശാച് അടങ്ങാന്‍) തപ്പാതെന്തോ (ഒട്ടും ശങ്കിക്കാതെ) ജപിച്ചൂതിയ (ജപിച്ചുകൊടുത്ത) മലര്‍മണിയാമമ്പു (പൂവാകുന്ന അന്‍പ്) താങ്ങിക്കൊടുത്താ ( അത്ര വലിയ പിശാചിനെ അടക്കാന്‍ വെറും  മലർ (puffed rice) അദ്ദേഹം കൈയില്‍ പിടിച്ച് ഒരൂത്തൂതിയാല്‍ മതി എന്ന താത്പര്യം. ) മുപ്പാരിന്‍ മൂപ്പരാകും (മൂന്ന് ലോകത്തിനും നാഥനായ) മലര്‍വിശിഖരിപുസ്വാമി (കാമദേവന്‌ ശത്രുവായ ഭഗവാന്‍) സൌഖ്യം തരട്ടെ

സാരാര്‍ത്ഥം:
കുബേരന്‍ സദ്യ ഒരുക്കിയതെല്ലാം കഴിച്ചും തീരാത്ത വിശപ്പാകുന്ന പിശാചിനെ,  ജപിച്ച  മലർ (puffed rice)  സ്നേഹത്തോടെ കൊടുത്ത് അടക്കിയ ത്രൈലോക്യനാഥനായ പരമശിവന്‍ സുഖം (എല്ലാവര്‍ക്കും) തരട്ടെ 

ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (പ്പാ) ശ്രദ്ധിക്കുക

അനുപ്രാസം : വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്
1) ...ടിന ധനദനൊരു, 2) ത്തീര്‍ത്തൊരാനത്തലയനു, 3) മലര്‍മണിയാമമ്പു, 4) മുപ്പാരിന്‍ മൂപ്പരാകും

Thursday, July 16, 2020

ശ്ലോകപരിചയം: ശ്ലോകം 8

*ശ്ലോകപരിചയം*

ശ്ലോകം 8:

എല്ലാരും സമ്മതിക്കുമ്പടി നടവടി പാ-
ടില്ല ദോഷജ്ഞര്‍ ചൂടും
കല്ലായാലെന്നുകണ്ണില്‍ക്കനല്‍ കൊടിയ വിഷ-
ക്കാപ്പി തോല്‍മുണ്ടിവണ്ണം
വല്ലാതുള്ളോരുമട്ടായ് ചുടുമൊരു ചുടല-
ക്കാടുവീടായ് വിളങ്ങും
നല്ലാണും പെണ്ണുമല്ലാതൊരുനിലകലരും
തമ്പുരാനെത്തൊഴുന്നേന്‍

കവി / കൃതി: കുണ്ടൂര്‍ നാരായണമേനോന്റെ ഒറ്റശ്ലോകം

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
എല്ലാരും സമ്മതിക്കും (എല്ലാവരും ചെയ്യുന്നത് പോലെ; വേണ്ടത് പോലെ എന്ന് പറയുന്നത് പോലെ) നടവടി (പെരുമാറ്റം) പാടില്ല, ദോഷജ്ഞര്‍ ചൂടും കല്ലായാല്‍ (ദോഷമറിയുന്നവര്‍ പോലും  ശ്രേഷ്ഠമായി കരുതുന്നവനായാല്‍) എന്ന് കണ്ണില്‍ കനല്‍ (കണ്ണില്‍ തീയും) കൊടിയവിഷക്കാപ്പി (വിഷം കഴിക്കുക), തോല്‍മുണ്ട് (ഉടുക്കാന്‍ തോല്‍) ഇവണ്ണം (ഇതുപോലെ) വല്ലാതുള്ളോരുമട്ടായ് ചുടുമൊരു (വല്ലാത്ത ചൂടുള്ള) ചുടലക്കാടു വീടായ് വിളങ്ങും (ചുടലക്കാടില്‍ താമസിക്കുന്ന) നല്ലാണും പെണ്ണുമല്ലാതൊരുനിലകലരും (ആണും പെണ്ണും അല്ലാതെയുള്ള)
തമ്പുരാനെത്തൊഴുന്നേന്‍

സാരാര്‍ത്ഥം:
പൊതുവേ എല്ലാവരും ചെയ്യണത് പോലെ നടന്നുകൂടാ ശ്രേഷ്ഠനായാല്‍ എന്ന് കരുതി കണ്ണില്‍ തീയോടെയും, വിഷം (കാളകൂടം) കുടിച്ചും, തോലുടുത്തും, ചുടലയില്‍ താമസിച്ചും കഴിയുന്ന അര്‍ദ്ധനാരീശ്വരനായ ദേവനെ തൊഴുന്നൂ

ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ല്ലാ) ശ്രദ്ധിക്കുക

അനുപ്രാസം : വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്.

"അനുപ്രാസം വ്യഞ്ജനത്തെ-
യാവർത്തിക്കിലിടയ്ക്കിടെ"

മ്മതിക്കു/മ്പടി/നട/വടി, ചുടുമൊരു ചുടല എന്നിവ ശ്രദ്ധിക്കുക

അര്‍ത്ഥാലങ്കാരം: നിന്ദാസ്തുതി നിന്ദ പോലെ തോന്നിക്കുന്ന സ്തുതി